സഹതാരങ്ങൾ നൽകിയ സമ്മാനം ലയണൽ മെസി ഏറ്റുവാങ്ങുന്നുബാഴ്സയിൽ റെക്കോർഡിട്ട് മെസി; ചരിത്രനിമിഷത്തിന് സാക്ഷിയാവാൻ ഭാര്യയും മക്കളും
|766 മത്സരങ്ങൾ കളിച്ച മുൻ സഹതാരം ഷാവി ഹെർണാണ്ടസിനെയാണ് മെസി പിന്നിലാക്കിയത്.
സ്പാനിഷ് ലാലിഗയിൽ റയൽ വയ്യഡോയ്ഡിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസി പിന്നിട്ടത് അപൂർവമായൊരു നാഴികക്കല്ലാണ്. ബാഴ്‌സ കുപ്പായത്തിൽ 767-ാം മത്സരം കളിച്ച അർജന്റീനക്കാരൻ, കാറ്റലൻ ക്ലബ്ബിനായി ഏറ്റവും കൂടുതൽ തവണ ബൂട്ടുകെട്ടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. 766 മത്സരങ്ങൾ കളിച്ച മുൻ സഹതാരം ഷാവി ഹെർണാണ്ടസിനെയാണ് മെസി പിന്നിലാക്കിയത്.
വയ്യഡോയ്ഡിനെതിരായ മത്സരം ആരംഭിക്കുന്നതിനു മുമ്പ്, സഹതാരങ്ങൾ നൽകിയ പ്രത്യേക സമ്മാനം മെസി ഏറ്റുവാങ്ങി. മത്സരത്തിനു മുമ്പായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മെസ്സിക്കരികിലേക്ക് സെർജിയോ ബുസ്‌ക്വറ്റ്‌സ്, ജെറാഡ് പിക്വെ, സെർജി റോബർട്ടോ എന്നിവർ ചേർന്നാണ് സമ്മാനം കൊണ്ടുവന്നത്. 17-ാം വയസ്സിൽ മെസി അരങ്ങേറിയ 2003-04 സീസണിൽ അണിഞ്ഞിരുന്ന ജഴ്‌സിയുടെ ഫ്രെയിം ചെയ്ത മാതൃകയായിരുന്നു സമ്മാനം. ജഴ്‌സിയിൽ സഹതാരങ്ങൾ ഒപ്പുവെച്ചിരുന്നു. സമ്മാനവുമായി സഹതാരങ്ങൾക്കൊപ്പം മെസി ഫോട്ടോക്ക് പോസ് ചെയ്തു.
ടീമംഗങ്ങൾക്കൊപ്പമുള്ള ഫോട്ടോ സെഷനു ശേഷം ഫോട്ടോയെടുക്കാൻ കുടുംബവും മെസിയുടെ കൂടെ ചേർന്നു. ഭാര്യ ആന്റനെല റൊക്കുസോ, മക്കളായ തിയാഗോ, സിറോ, മാറ്റിയോ എന്നിവർക്കൊപ്പവും ഫോട്ടോയെടുത്ത താരം കുടുംബത്തിന് മുത്തംനൽകിയാണ് മൈതാനത്തേക്ക് മടങ്ങിയത്. മത്സരത്തിൽ ബാഴ്‌സ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.