
ടി20 ലോകകപ്പ്: അഫ്ഗാനിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇംഗ്ലണ്ട്
|സ്കോർ: അഫ്ഗാനിസ്താന്‍- 19.4 ഓവറിൽ 112 , ഇംഗ്ലണ്ട്: 18.1 ഓവറിൽ 113/5. 21 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റൺ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ
പെര്‍ത്ത്: ടി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് വിജയം. സ്കോർ: അഫ്ഗാനിസ്താന്‍- 19.4 ഓവറിൽ 112 , ഇംഗ്ലണ്ട്: 18.1 ഓവറിൽ 113/5. 21 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റൺ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി 10 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ സാം കറനാണ് അഫ്ഗാന്റെ നടുവൊടിച്ചത്.
ഇംഗ്ലണ്ട് നിരയിൽ ലിവിങ്സ്റ്റണിനു പുറമേ ഓപ്പണർമാരായ ജോസ് ബട്‌ലർ ( 18 പന്തിൽ 18), അലക്സ് ഹെയ്ൽസ് ( 20 പന്തിൽ 19) എന്നിവരും ഡേവിഡ് മലാനു(30 പന്തിൽ 18)മാണ് രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി, അസ്മത്തുള്ള ഒമർസായി, മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ, ഫരീദ് അഹമ്മദ് മാലിക്, മുഹമ്മദ് നബി എന്നിവർ ഒരോ വിക്കറ്റു വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒരു ഘട്ടത്തില്‍പ്പോലും ആധിപത്യം പുലര്‍ത്താനായില്ല. 32 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും 30 റണ്‍സ് നേടിയ ഉസ്മാന്‍ ഘനിയും മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ആദ്യ ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറുകളില്‍ അഫ്ഗാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. സാം കറന് പുറമെ ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ്, മാർക്ക് വുഡ് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.