< Back
Cricket
From Axars catch to Bumrahs two overs; This is how India took control of the game
Cricket

അക്‌സറിന്റെ ക്യാച്ച് മുതൽ ബുംറയുടെ രണ്ട് ഓവർ വരെ; ഇന്ത്യ കളിപിടിച്ചത് ഇങ്ങനെ

ടി.കെ ഷറഫുദ്ദീന്‍
|
6 March 2026 12:22 PM IST

ജസ്പ്രീത് ബുംറയെറിഞ്ഞ നിർണായക രണ്ട് ഓവറിൽ ഇംഗ്ലണ്ടിന് നേടാനായത് 14 റൺസ് മാത്രമായിരുന്നു

മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ഓൾറൗണ്ട് പ്രകടനം. ബാറ്റിങിൽ സഞ്ജു സാംസൺ തിരികൊളുത്തിയ വിസ്‌ഫോടന ബാറ്റിങ് ഡെത്ത് ഓവറിൽ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും തിലക് വർമയും ഏറ്റെടുത്തപ്പോൾ കൂറ്റൻ സ്‌കോർ പടുത്തുയർത്താൻ ഇന്ത്യക്കായി. മറുപടി ബാറ്റിങിൽ ആതിഥേയരുടെ പ്രതീക്ഷകളെ തെറ്റിച്ച് ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറിയപ്പോൾ നിർണായകമായത് അക്‌സർ പട്ടേലിന്റെ ക്യാച്ചുകളും ജസ്പ്രത് ബുറയുടെ ഓവറുകളുമായിരുന്നു. ചേസിങിൽ ത്രീലയൺസ് ഏറ്റവും വലിയ പ്രതീക്ഷവെച്ച ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ റണ്ണിങ് ക്യാച്ചിലൂടെ അവിശ്വസനീയമായംവിധമാണ് അക്‌സർ കൈപിടിലൊതുക്കിയത്. ബുംറയുടെ സ്ലോബോളിൽ അടിതെറ്റിയ ബ്രൂക്കിന്റെ ക്യാച്ചെടുക്കാനായി 20 മീറ്ററിലധികമാണ് അക്‌സർ സഞ്ചരിച്ചത്. തകർപ്പൻ ഫോമിലുള്ള ബ്രൂക്കിനെ (7) മടക്കാനായത് പവർപ്ലെയിൽ പിടിമുറുക്കാൻ ഇന്ത്യക്ക് സഹായകമായി.


ഫിൽ സാൾട്ടും ടോം ബാതനും ജോസ് ബട്‌ലറും മടങ്ങിയതോടെ ഒരു വേള 95-4 എന്ന നിലലിയായിരുന്നു ഇംഗ്ലണ്ട്. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജേക്കബ് ബെതൽ-വിൽ ജാക്‌സ് സഖ്യം സന്ദർശകർക്ക് പ്രതീക്ഷ നൽകുന്നതായി. മധ്യഓവറുകളിൽ ഇരുവരും തകർത്തടിച്ചപ്പോൾ ഒരുവേള വാംഖഡെ സ്‌റ്റേഡിയം നിശബ്ദതയിലേക്ക് വഴിമാറി. 13 ഓവർ പൂർത്തിയാകുമ്പോൾ 160-4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 42 പന്തിൽ 94 എന്ന നിലയിലായിരുന്നു അപ്പോൾ. എന്നാൽ 14ാം ഓവറിൽ വിൽ ജാക്‌സിന്റെ വിക്കറ്റെടുത്ത് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തി. അർഷ്ദീപ് സിങിനെ കൂറ്റനടിക്ക് ശ്രമിച്ച ജാക്‌സിനെ ബൗണ്ടറി ലൈനിൽ പാടുപെട്ടാണ് അക്‌സർ തടഞ്ഞുനിർത്തിയത്.

ഓടുന്നതിനിടെ ബാലൻസ് നഷ്ടമായ താരം തൊട്ടടുത്തുണ്ടായിരുന്ന ശിവം ദുബെക്ക് പന്ത് കൈമാറുകയായിരുന്നു. ദുബെയുടെ പേരിലാണ് ക്യാച്ച് രേഖപ്പെടുത്തുകയെങ്കിലും അക്‌സറിന്റെ പരിശ്രമമായിരുന്നു ഈ ക്യാച്ചിന് പിന്നിൽ. ജാക്‌സ് പോയതിന് ശേഷവും സാം കറണെ കൂട്ടുപിടിച്ച് ബേതൽ റണ്ണുയർത്തിയതോടെ മത്സരം വീണ്ടും ആവേശത്തിലേക്ക് വഴിമാറി. എന്നാൽ ജസ്പ്രീത് ബുറയുടെ നിർണായകമായ 12 പന്തുകൾ ഇന്ത്യയെ വിജയത്തിലേക്ക്കൈ പിടിച്ചുയർത്തുകയായിരുന്നു. ഇന്ത്യൻ പേസർ എറിഞ്ഞ പതിനാറാം ഓവറിൽ ഇംഗ്ലണ്ടിന് നേടാനായത് വെറും എട്ട് റൺസ്. 18ാം ഓവറിൽ ആറു റൺസ്. ഈ രണ്ട് ഓവറിൽ പിറന്നത് ഒരേയൊരു ബൗണ്ടറി. ബുംറയുടെ ബാക് ടു ബാക് യോർക്‌റുകളിൽ സാം കറണും ജേക്കബ് ബേതലും നിരായുധരാകുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ വാംഖഡെയുടെ ഗ്യാലറി ആവേശത്തിലേക്ക് വഴിമാറി. 18ാം ഓവർ അവസാനിക്കുമ്പോൾ 215-5 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന 12 പന്തിൽ ഇംഗ്ലണ്ടിന് വിജയത്തിന് വേണ്ടത് 39 റൺസ്. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച് ഇംഗ്ലണ്ട് തുടങ്ങിയെങ്കിലും മൂന്നാം ബോളിൽ സാം കറണിന്റെ വിക്കറ്റ് നഷ്ടമായതോടെ കളി വീണ്ടും കൈവിട്ടു.

ആ ഓവറിൽ സ്‌കോർബോർഡിൽ ചേർക്കാനായത് ഒൻപത് റൺസ് മാത്രം. അവസാന ഓവറിൽ വിജയത്തിന് 30 റൺസ് വേണ്ടിയരുന്ന ഇംഗ്ലണ്ടിന് ശിവം ദുബെയുടെ ഓവറിൽ നേടാനായത് മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 22 റൺസ്. ഏഴ് റൺസ് ജയവുമായി ഇന്ത്യ ഫൈനലിലേക്ക്. അവസാന ഓവറിലെ ആദ്യ പന്തിൽ ജേക്കബ് ബേതൽ(105) റണ്ണൗട്ടായതും കളിയുടെ ഗതി മാറ്റുന്നതായി. ഹാർദിക് പാണ്ഡ്യയുടെ പെർഫെക്ട് ത്രോ പിടിച്ചെടുത്ത് സഞ്ജു സാംസൺ കൃത്യമായി റണ്ണൗട്ടാക്കുകയായിരുന്നു. പോയ മത്സരങ്ങളിലെല്ലാം ക്യാച്ച് നഷ്ടപ്പെടുത്തുന്നതിൽ മത്സരിച്ച ഇന്ത്യ ഫീൽഡിങിൽ പുലർത്തിയ അച്ചടക്കവും വിജയത്തിൽ നിർണായകമായി

Similar Posts