< Back
Cricket
സെഞ്ച്വറിയുമായി ഡൂസനും ബവുമയും; ഇന്ത്യയ്ക്ക് ജയിക്കാൻ 297 റൺസ്
Cricket

സെഞ്ച്വറിയുമായി ഡൂസനും ബവുമയും; ഇന്ത്യയ്ക്ക് ജയിക്കാൻ 297 റൺസ്

Web Desk
|
19 Jan 2022 6:04 PM IST

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും അശ്വിൻ ഒരു വിക്കറ്റും നേടി

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ. നാല് വിക്കറ്റ് നഷ്ടത്തിൽ അവർ 296 റൺസെടുത്തു. തെംമ്പ ബവുമയുടെയും വാൻ ഡെർ ഡൂസന്റെയും സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 143 പന്തിൽ നിന്ന് 110 റൺസെടുത്ത് ബവുമ പുറത്തായപ്പോൾ 129 റൺസെടുത്ത് ഡൂസൻ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോർ 19-ൽ നിൽക്കേ ഓപ്പണർ ജാനേമാൻ മലാനെ ആദ്യം നഷ്ടമായി. വെറും ആറ് റൺസെടുത്ത മലാനെ ജസ്പ്രീത് ബുംറ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്വിന്റൺ ഡികോക്കും നായകൻ തെംബ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോർ 50 കടത്തി.

എന്നാൽ, രവിചന്ദ്ര അശ്വിൻ ബാവുമ-ഡി കോക്ക് കൂട്ടുകെട്ട് പൊളിച്ചു. 41 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ഡി കോക്കിനെ ക്ലീൻ ബൗൾഡാക്കി അശ്വിൻ ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റെടുത്തു.

ഡി കോക്കിന് പകരം ക്രീസിലെത്തിയ എയ്ഡൻ മാർക്രം നിലയുറപ്പിക്കുംമുൻപേ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച മാർക്രത്തെ അരങ്ങേറ്റതാരം വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. എന്നാൽ പിന്നീടെത്തിയ വാൻ ഡെർ ഡസനെയും കൂട്ടുപിടിച്ച് ബവുമ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 272 രണ്ടിലെത്തിച്ചു. 110 റൺസെടുത്താണ് ബുംറയുടെ പന്തിൽ ബവുമ പവലിയനിലേക്ക് മടങ്ങിയത്. എന്നാൽ മറുവശത്ത് പുറത്താകാതെ നിന്ന് വാൻഡെർ ഡൂസൻ തകർത്തടിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും അശ്വിൻ ഒരു വിക്കറ്റും നേടി.

പരിക്കേറ്റ രോഹിത് ശര്‍മയ്ക്കു പകരം കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞതവണ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനെത്തിയപ്പോള്‍ 5-1ന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

ഇന്ത്യൻ ടീം: ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, രവിചന്ദ്ര അശ്വിൻ, ശ്രാദുൽ ഠാക്കൂർ, ഭുവനേശ്വർ കുമാർ, യുജവേന്ദ്ര ചഹാൽ.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡികോക്ക്, യാനെമൻ മലാൻ, എയ്ഡൻ മാർക്രം, റസ്സി വാൻഡെർ ഡസൻ, ടെംബ ബവുമ, ഡേവിഡ് മില്ലർ, ആൻഡിലെ പെഹ്ലുക്വായോ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, തബ്രിസ് ശംസി, ലുങ്കി എൻഗിഡി.


Similar Posts