< Back
Cricket
Superstar culture in Indian team must change; Former player criticizes senior players

'Superstar culture in Indian team must change'; Former player criticizes senior players

Cricket

'ഇന്ത്യൻ ടീമിലെ സൂപ്പർസ്റ്റാർ സംസ്‌കാരം മാറണം'; സീനിയർ താരങ്ങൾക്കെതിരെ വിമർശനവുമായി ഇർഫാൻ

Sports Desk
|
5 Jan 2025 8:41 PM IST

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താൻ സീനിയർ താരങ്ങൾ തയാറായില്ല

സിഡ്‌നി: ബോർഡർ-ഗവാസ്‌കർ ട്രോഫി അവസാന ടെസ്റ്റിലും ദയനീയ തോൽവി നേരിട്ടതിന് പിന്നാലെ സീനിയർ താരങ്ങൾക്കെതിരെ വിമർശനമുന്നയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യൻ ടീമിൽ സൂപ്പർ സ്റ്റാർ സംസ്‌കാരമാണെന്നും ടീം സംസ്‌കാരത്തിലേക്ക് മാറണമെന്നും ഇർഫാൻ സ്റ്റാർ സ്‌പോർട്‌സ് അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. സിഡ്‌നി ടെസ്റ്റിലും ജയം നേടിയതോടെ ഒരുപതിറ്റാണ്ടിന് ശേഷമാണ് ഓസീസ് ബോർഡർ-ഗവാസ്‌കർ പരമ്പര സ്വന്തമാക്കിയത്. സീനിയർ താരങ്ങളുടെയടക്കം മോശം ഫോമും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു

'ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചിട്ടും പല പ്ലെയേഴ്‌സും അത് ഉപയോഗിക്കുന്നില്ല. വിരാട് കോഹ്‌ലി അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടായി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ പോലും കരിയറിലെ അവസാനകാലത്തും രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ ആ സംസ്‌കാരം മാറിയിരിക്കുന്നു'- ഇർഫാൻ പറഞ്ഞു. 'ഈ വർഷം കോഹ്ലിയുടെ ബാറ്റിങ് ശരാശരി വളരെ മോശമായിരുന്നു. ഒരേ തെറ്റ് ആവർത്തിച്ച് തുടർച്ചയായി പുറത്താകുന്നു. സീനിയർ താരത്തെ മാറ്റി യുവതാരത്തിന് അവസരം നൽകുകയാണ് വേണ്ടത്. ഇന്ത്യക്ക് ഒരുപാട് സംഭാവന ചെയ്ത താരമാണ് കോഹ്ലി. എന്നാൽ നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രകടനംകൂടി വിലയിരുത്തണം'- മുൻ ഇന്ത്യൻ ഓൾറൗണ്ടർ കൂട്ടിചേർത്തു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് കങ്കാരുക്കൾ സ്വന്തമാക്കിയത്. ആറ് വിക്കറ്റിന്റെ വിജയമാണ് അവസാന ടെസ്റ്റിൽ ആതിഥേയർ കുറിച്ചത്. മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയെ അധികം ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ഓസീസ് 157 റൺസിന് കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങിൽ ഉസ്മാൻ ഖ്വാജയും സാം കോൺസ്റ്റസും ചേർന്ന് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്.

പിന്നീട് തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ സന്ദർശകർക്ക് പ്രതീക്ഷ നൽകിയെങ്കിലും ട്രാവിസ് ഹെഡ്ഡും ബ്യൂ വെബ്സ്റ്ററും ചേർന്ന് വിജയ തീരമണച്ചു. ട്രാവിസ് ഹെഡ് 34 റൺസും വെബ്സ്റ്റർ 39 റൺസുമെടുത്ത് പുറത്താവാതെ നിന്നു. പരിക്കേറ്റ ക്യാപ്റ്റൻ ബുംറ രണ്ടാം ഇന്നിങ്സിൽ കളത്തിന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു

Similar Posts