< Back
Cricket
Mitchell Marsh first out, then not out; Adelaide Test due to umpires mistake
Cricket

മിച്ചൽ മാർഷ് ആദ്യം ഔട്ട്,പിന്നീട് നോട്ടൗട്ട്; അമ്പയറുടെ പിഴവിൽ അഡ്ലെയ്ഡ് ടെസ്റ്റ്

Sports Desk
|
7 Dec 2024 2:49 PM IST

ട്രാവിഡ് ഹെഡ്ഡിന്റെ സെഞ്ച്വറി കരുത്തിൽ ഓസീസ് ആദ്യ ഇന്നിങ്‌സിൽ 337 റൺസ് പടുത്തുയർത്തി

അഡ്ലെയ്ഡ്: അമ്പയറുടെ പിഴവിൽ രക്ഷപ്പെട്ട മിച്ചൽ മാർഷ് മറ്റൊരു പിഴവിൽ ഔട്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ പുറത്താകലാണ് വിവാദമായത്. ആർ അശ്വിന്റെ പന്ത് ക്രീസിൽ നിന്ന് പുറത്തേക്കിറങ്ങി ഡിഫൻഡ് ചെയ്ത മാർഷ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയിരുന്നു. അശ്വിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും ഫീൽഡ് അമ്പയർ നോട്ടൗട്ട് വിധിച്ചു. അശ്വിന്റെ നിർദേശപ്രകാരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ റിവ്യൂന് പോയി.

റിവ്യൂ ചെയ്യുമ്പോൾ ഒരു ആംഗിളിൽ നിന്നുള്ള വീഡിയോയാണ് പരിശോധിച്ചത്. ഇതേ തുടർന്ന് ആദ്യം ബാറ്റിലും പിന്നീട് പാഡിലുമാണ് കൊണ്ടതെന്ന് കണ്ടെത്തി തേർഡ് അമ്പയർ റിച്ചാർഡ് കെറ്റിൽബ്റോ നോട്ടൗട്ട് വിളിച്ചു. ഇതോടെ ഇന്ത്യയുടെ റിവ്യൂ നഷ്ടമാകുകയും ചെയ്തു. എന്നാൽ അൽപസമയത്തിനകം പുറത്തുവന്ന മറ്റൊരു ആംഗിളിൽ ആദ്യം പാഡിലാണ് കൊണ്ടതെന്ന് വ്യക്തമാകുകയും ചെയ്തു. കമന്ററി ബോക്‌സിൽ നിന്നടക്കം അമ്പയറുടെ പിഴവ് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ ആംഗിൾ എന്തുകൊണ്ടാണ് നേരത്തെ പരിശോധിക്കാതിരുന്നതെന്ന ചോദ്യമാണ് ഇവർ ഉയർത്തിയത്.

എന്നാൽ ഭാഗ്യത്തിന്റെ പിന്തുണയിൽ ക്രീസിൽ തുടർന്ന ഓസീസ് ഓൾറൗണ്ടർക്ക് അധികനേരം ക്രീസിൽ തുടരാനായില്ല. അശ്വിന്റെ തന്നെ മറ്റൊരു പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മാർഷ് മടങ്ങി. ഇതും അമ്പയറുടെ പിഴവായിരുന്നു. പന്തിന്റെ അപ്പീലിൽ അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. എന്നാൽ പിന്നീടുവന്ന റീപ്ലെയിൽ പന്ത് മാർഷിന്റെ ബാറ്റിലുരസിയില്ലെന്ന് വ്യക്തമായി. പകരം, ബാറ്റ് പാഡിലാണ് കൊണ്ടത്. എന്തായാലും റിവ്യൂവിന് പോകാതെ മാർഷ് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് അനുകൂലമായി.

ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം. പെർത്ത് ടെസ്റ്റിലും സമാനമായ രീതിയിൽ അമ്പയറിങ് പിഴവ് സംഭവിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിൽ കെ.എൽ രാഹുൽ ഔട്ടായത് തെറ്റായ തീരുമാനത്തിലായിരുന്നു.

Similar Posts