
രഞ്ജി ഫൈനൽ: കേരളത്തിന് മത്സരം കൈവിടുന്നു?; ക്രീസിലുറച്ച് കരുണും മലേവാറും
|നാഗ്പൂർ: രഞ്ജി ഫൈനൽ പോരാട്ടത്തിൽ കേരളത്തിന് നിരാശയുടെ ദിനം. രണ്ടാം ഇന്നിങ്സിൽ 127 റൺസിന് രണ്ട് എന്ന നിലയിലാണ് വിദർഭ. അർധ സെഞ്ച്വറികൾ പിന്നിട്ട് ദാനിഷ് മലേവാറും കരുൺ നായറുമാണ് ക്രീസിലുള്ളത്. വിദർഭക്ക് ഇതിനോടകം തന്നെ 171 റൺസ് ലീഡായിട്ടുണ്ട്.
നാലാംദിനം കേരളം പ്രതീക്ഷയോടെയാണ് മത്സരം തുടങ്ങിയത്. ഓപ്പണർമാരായ പാർത്ത് രേഖഡെയും (1) ധ്രുവ് ഷോറേയും (5) മടങ്ങി. രേഖഡെയെ ജലജ് സക്സേനയും ഷോറെയെ നിതീഷുമാണ് മടക്കിയത്. തുടർന്ന് ക്രീസിൽ ഉറച്ച മലേവാറും കരുണും വിദർഭയെ താങ്ങിയെടുക്കുകയായിരുന്നു.
കരുൺ നായർ ക്രീസിലുറക്കും മുമ്പേ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അമ്പയർ ഔട്ട് വിളിക്കാത്തതോടെ കേരളം റിവ്യൂ ചെയ്തെങ്കിലും അമ്പയർകാളിന്റെ ബലത്തിൽ കരുൺ രക്ഷപ്പെട്ടു. മലേവാർ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും റിവ്യൂവിലൂടെ അതിജീവിക്കുകയും ചെയ്തു.
നേരത്തേ വിദർഭയെ ആദ്യ ഇന്നിങ്സിലും ഈ സഖ്യമാണ് കരകയറ്റിയത്. 24ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയ വിദർഭയെ കരുണും മലേവാറും ചേർന്ന് എടുത്തുയർത്തുകയായിരുന്നു. മലേവാർ 153ഉം കരുൺ 86ഉം റൺസെടുത്താണ് മടങ്ങിയത്.
കേരളം ആദ്യ ഇന്നിങ്സിൽ 37 റൺസ് വഴങ്ങിയതിനാൽ തന്നെ മത്സരം സമനിലയിലായാൽ വിദർഭ കിരീടം നേടും. അതിവേഗം വിദർഭയുടെ ഇന്നിങ്സ് അവസാനിപ്പിച്ച് ചേസ് ചെയ്യുക മാത്രമാണ് കേരളത്തിന് മുന്നിലുള്ള വഴി.