< Back
Football
anvar ali
Football

അൻവർ അലിക്ക് നാല് മാസം വിലക്കും 12.90 കോടി രൂപ പിഴയും; കാരണമിതാണ്

Sports Desk
|
10 Sept 2024 10:05 PM IST

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ താരം അൻവർ അലിക്കെതിരെ കടുത്ത നടപടിയുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. അൻവറിന് നാല് മാസത്തെ വിലക്ക് കൽപ്പിച്ച എ.ഐ.എഫ്.എഫ് ​െപ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി (പി.എസ്.സി) മോഹൻബഗാൻ സൂപ്പർ ജയന്റ്സ് 12.90 കോടി രൂപ നഷ്ടപരിഹാര തുകക്ക് അർഹമാണെന്നും വിധിച്ചു. ഐ.എസ്.എല്ലിൽ മോഹൻ ബഗാനുമായുള്ള കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് നടപടി.

അവസാന സീസണിൽ മോഹൻ ബഗാനായി നിറഞ്ഞു കളിച്ച അൻവർ അലി ബഗാന്റെ ബദ്ധവൈരികൾ കൂടിയായ ഈസ്റ്റ് ബംഗാളിലേക്ക് വലിയ തുകക്ക് ജൂ​ലൈ മാസത്തിലാണ് ചേക്കേറിയത്. ഡൽഹി എഫ്.സിയിൽ നിന്നും നാല് വർഷത്തെ ലോണിൽ ബഗാനി​ലെത്തിയ അൻവർ അലി കരാർ കാലാവധി അവസാനിക്കും മുമ്പേയാണ് ചുവട് മാറിയത്. ഈ ട്രാൻസ്ഫറിൽ അൻവറി​ന്റെ മാതൃക്ലബ്ബായ ഡൽഹി എഫ്.സിക്കും തുക ലഭിച്ചിരുന്നു.

അതിനാൽ തന്നെ ഈസ്റ്റ് ബംഗാളും ഡൽഹി എഫ്.സിയും താരവും ചേർന്നാണ് ഇത്രയും തുക പിഴയടക്കേണ്ടത്. കൂടാതെ ഈ രണ്ട് ടീമുകൾക്കും അടുത്ത രണ്ട് വർഷത്തേക്ക് ട്രാൻസ്ഫർ വിലക്കും കൽപ്പിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ തുകയടച്ചില്ലെങ്കിൽ ട്രാൻസ്ഫർ വിലക്ക് മൂന്നുവർഷത്തേക്ക് കൂടി നീട്ടുമെന്നും പി.എസ്.സി അറിയിച്ചു.

വിധിക്കെതിരെ താരവും ക്ലബ്ബും അപ്പീൽ നൽകിയേക്കും. 24 കാരനായ താരം മിനർവ പഞ്ചാബിലൂടെയാണ് കളി പഠിച്ചത്. ഇന്ത്യൻ ജഴ്സിയിൽ 22 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

Similar Posts