< Back
Football
യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെ തകര്‍ത്തത് ഒരു ഇംഗ്ലീഷ് ക്ലബ്, പിന്മാറിയവര്‍ പിഴയടക്കേണ്ടിവരും: പെരസ്
Football

യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെ തകര്‍ത്തത് ഒരു ഇംഗ്ലീഷ് ക്ലബ്, പിന്മാറിയവര്‍ പിഴയടക്കേണ്ടിവരും: പെരസ്

Web Desk
|
22 April 2021 3:03 PM IST

സൂപ്പർ ലീഗിനെതിരെ രംഗത്തു വന്ന ചെൽസി ആരാധകര് കൂലിക്കാരാണെന്നും അവരെ അവിടേക്ക് അയച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും പെരസ് പറഞ്ഞു

യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ട എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. ഒരു ഇം​ഗ്ലീഷ് ടീമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് മാഞ്ചസ്റ്റർ സിറ്റിയെ സൂചിപ്പിച്ചുകൊണ്ട് പെരസ് പറഞ്ഞു. ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത് മാത്രമാണ്. കൂടുതൽ ചർച്ചകൾ നടത്തി സൂപ്പർ ലീഗ് തിരികെ വരും എന്ന് പെരസ് പറഞ്ഞു. പന്ത്രണ്ടു വമ്പൻ ക്ലബുകൾ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച സൂപ്പർ ലീഗ് ഫുട്ബോളിനെ സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു എന്നും എന്നാൽ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നതിൽ തെറ്റുപറ്റിയതാകാം തിരിച്ചടിക്ക് കാരണം എന്ന് പെരസ് പറഞ്ഞു.

ക്ലബ്ബിന്റെ പേര് പറയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും, മാഞ്ചസ്റ്റർ സിറ്റിയാണോ എന്ന് ചോദിച്ചപ്പോൾ പെരെസ് പറഞ്ഞു: "യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഫുട്‍ബോള്‍ പ്രാദേശിക ലീഗുകളെ ഇല്ലാതാക്കും, കായികമായ യോഗ്യതകള്‍ക്ക് അത് പ്രാധാന്യം നല്‍കുന്നില്ല എന്നൊക്കെയുള്ള പ്രചാരണം മാഞ്ചസ്റ്ററിൽ നിന്നുള്ള ഒരു ടീം കണ്ടു. അവര്‍ ഞങ്ങളെ വിളിക്കുകയും എന്ത് ചെയ്യാനാകുമെന്ന കാര്യത്തില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവർ പരമാവധി ശ്രമിച്ചു, പക്ഷേ അവസാനം പറഞ്ഞു: 'നോക്കൂ, ഞങ്ങൾ ഇത് ചെയ്യാൻ പോകുന്നില്ല."

സൂപ്പർ ലീഗിൽ ഉണ്ടായിരുന്ന 12 ടീമും തങ്ങളുടെ ഒപ്പം തന്നെയുണ്ട്. എല്ലാവരും കരാർ ഒപ്പിട്ടതാണ്. അതിൽ നിന്ന് പിൻവാങ്ങാൻ ഉള്ള പിഴ ഇതുവരെ ആരും അടച്ചില്ല എന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗ് നടന്നില്ലെങ്കിൽ മറ്റൊരു ലീഗുമായി വരും എന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗിനെതിരെ രംഗത്തു വന്ന ചെൽസി ആരാധകര് കൂലിക്കാരാണെന്നും അവരെ അവിടേക്ക് അയച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും പെരസ് പറഞ്ഞു.

യുവേഫ ഒരു ഷോയാണ് ഇതിന്റെ പേരിൽ നടത്തിയത്, അതെന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തു. ഞങ്ങളൊരു അണുബോംബ് ബോംബ് ഇട്ടതു പോലെയായിരുന്നു അവരുടെ പ്രതികരണം. എന്തു തെറ്റാണ് ഞങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ചത്? ഞങ്ങളെ അതേക്കുറിച്ച് പറയാൻ പോലും അവർ സമ്മതിക്കാതിരുന്നത് എന്തു കൊണ്ടാണ്? യുവേഫയിൽ നിന്നും ലീഗുകളുടെ നേതൃത്വത്തിൽ നിന്നും ഇതുപോലെയൊരു ആക്രമണം ഞാനിതു വരെ കണ്ടിട്ടില്ല. ഞങ്ങൾ ഫുട്ബോളിനെ കൊന്നു കളഞ്ഞുവെന്ന തരത്തിലാണ് അധിക്ഷേപമുണ്ടായത്.

"ടെന്നിസിൽ ഫെഡറർ നഡാലിനെതിരെ കളിക്കണം. നദാലും എൺപതാം റാങ്കിങിലുള്ള താരവും തമ്മിലുള്ള കളി കാണാൻ ആളുകൾ പോവില്ല. എന്നാൽ ഞങ്ങൾ ഫുട്ബോളിനെ രക്ഷിക്കുകയാണു ചെയ്‌തത്‌," പെരസ് വ്യക്തമാക്കി.



Similar Posts