< Back
Football
യുദ്ധമവസാനിപ്പിക്കൂ... റഷ്യക്കെതിരെ ഫുട്‌ബോൾ ലോകം ഒറ്റക്കെട്ട്
Football

യുദ്ധമവസാനിപ്പിക്കൂ... റഷ്യക്കെതിരെ ഫുട്‌ബോൾ ലോകം ഒറ്റക്കെട്ട്

Sports Desk
|
25 Feb 2022 3:42 PM IST

റഷ്യയെ ഫിഫയിൽ നിന്ന് പുറത്താക്കണമെന്ന് യുക്രൈന്‍

യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശങ്ങൾക്കെതിരെ ഫുട്ബോള്‍ ലോകത്തും പ്രതിഷേധം ശക്തമാകുന്നു. ബാർസലോണയും നാപ്പോളിയുമടക്കം പല ക്ലബ്ബുകളും മൈതാനത്ത് യുദ്ധം അവസാനിപ്പിക്കൂ എന്നെഴുതിയ ബാനറുയർത്തി. യൂറോപ്പ ലീഗില്‍ ഇന്നലത്തെ മത്സരത്തിന് മുമ്പാണ് ബാഴ്‌സലോണയും നാപ്പോളിയും യുദ്ധത്തിനെതിരെ ബാനറുയർത്തിയത്. അത്‌ലാൻറക്കായി ഇരട്ടഗോൾ നേടിയ യുക്രൈൻ താരം മലിനോവ്‌സ്‌ക്കിയും യുദ്ധത്തിനെതിരെ നിലപാട് വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രെയിൻ താരമായ സിൻചെങ്കോ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ പുടിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. താങ്കളുടെ മരണം വേദനാജനകമായിരിക്കുമെന്ന് സെൻചെങ്കോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജർമൻ ക്ലബ്ബായ ഷാൽക്കെ റഷ്യയിൽ നിന്നുള്ള തങ്ങളുടെ സ്‌പോൺസർമാരായ 'ഗ്യാസ്പ്രോം' കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചു. ഇനി തങ്ങളുടെ ജേഴ്‌സിയിൽ ഗ്യാസ്പ്രോമിന്‍റെ ലോഗോ ഉണ്ടാവില്ലെന്ന് ഷാൽക്കെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ക്ലബ് ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടമായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയാകേണ്ടത് റഷ്യയിലെ സെൻറ് പീറ്റേർസ്ബർഗായിരുന്നു. കൂടാതെ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും റഷ്യ വേദിയാകേണ്ടിയിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ പല ടീമുകളും റഷ്യയിൽ കളിക്കാനാകില്ലെന്ന് അറിയിച്ചു. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ ടീമുകളാണ് പ്രധാനമായും എതിർപ്പറിയിച്ചത്.

സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിന്‍റെ വേദിമാറ്റം തീരുമാനിക്കാനായി യുവേഫ ഇന്ന് അടിയന്തരയോഗം ചേരും. റഷ്യയെ ഫിഫയിൽ നിന്ന് തന്നെ പുറത്താക്കണമെന്നാണ് യുക്രൈനിന്‍റെ ആവശ്യം.

Related Tags :
Similar Posts