< Back
Football
ISL
Football

സമനിലയായ മത്സരത്തിൽ മുംബൈയെ വിജയിയായി പ്രഖ്യാപിച്ചു: അസാധാരണ അച്ചടക്ക നടപടിയുമായി ഐ.എസ്.എൽ

Web Desk
|
20 March 2024 3:48 PM IST

മാര്‍ച്ച് എട്ടിന് നടന്ന മത്സരത്തിലാണ് ഇന്ത്യൻ കളിക്കാരുടെ എണ്ണംകുറച്ച് വിദേശ താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തി ജംഷഡ്പൂര്‍ എഫ്.സി കളിക്കാനിറങ്ങിയത്.

മുംബൈ: ഐ.എസ്.എല്ലില്‍ ജംഷഡ്പൂര്‍- മുംബൈ സിറ്റി എഫ് സി മത്സരത്തില്‍, വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച നിയമം ലംഘിച്ചതിന് ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ അസാധാരണ അച്ചടക്ക നടപടിയുമായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്).

മാര്‍ച്ച് എട്ടിന് നടന്ന മത്സരത്തിലാണ് ഇന്ത്യൻ കളിക്കാരുടെ എണ്ണംകുറച്ച് വിദേശ താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തി ജംഷഡ്പൂര്‍ എഫ്.സി കളിക്കാനിറങ്ങിയത്. ഇതിനെതിരെ മുംബൈയാണ് അച്ചടക്ക സമിതിയെ സമീപിച്ചത്. പരാതി പരിശോധിച്ച സമിതി, നിയമലംഘനം വ്യക്തമായ സാഹചര്യത്തിലാണ് അസാധാരണ നടപടിയെടുത്തത്.

മത്സരത്തില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടാകണമെന്നാണ് ചട്ടം. 1-1ന് സമനിലയില്‍ പിരിഞ്ഞ മത്സരമാണ് മുംബൈക്ക് അനുകൂലമാക്കിക്കൊടുത്തത്. അതും എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയിയായി. ഇതോടെ നേരത്തെ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയുടെ പോയിന്റ് ഉയര്‍ന്നു. 19 മത്സരങ്ങളില്‍ 41 പോയന്‍റുമായാണ് മുംബൈ ഇപ്പോള്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം കുറച്ചു കളിച്ച മോഹന്‍ ബഗാന്‍ ആണ് രണ്ട് പോയന്‍റ് പിന്നിലായി രണ്ടാം സ്ഥാനത്ത്.

രണ്ട് പോയന്‍റ് നഷ്ടമായതോടെ ജംഷഡ്പൂര്‍ എഫ്സി 19 മത്സരങ്ങളില്‍ 20 പോയന്‍റുമായി എട്ടാം സ്ഥാനത്തേക്ക് വീണു. 19 മത്സരങ്ങളിൽ നിന്ന് 10 ജയവും മൂന്ന് തോൽവിയുമായി 36 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് എഫ്.സി ഗോവ.18 മത്സരങ്ങളിൽ നിന്ന് പത്ത് ജയവും മൂന്ന് തോൽവിയുമായി 35 പോയിന്റോടെ നാലാം സ്ഥാനത്ത് ഒഡീഷ എഫ്.സിയും തുടരുന്നു. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 18 മത്സരങ്ങളിൽ നിന്നും ഒമ്പത് ജയവും ഏഴ് തോൽവിയുമായി 29 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

Related Tags :
Similar Posts