< Back
Football
‘നിന്റെ അച്ഛനാടാ പറയുന്നത്.. ഗോളടിക്കരുത്’; എഫ്.എ കപ്പിൽ അച്ഛൻ-മകൻ പോരാട്ടം വരുന്നു
Football

‘നിന്റെ അച്ഛനാടാ പറയുന്നത്.. ഗോളടിക്കരുത്’; എഫ്.എ കപ്പിൽ അച്ഛൻ-മകൻ പോരാട്ടം വരുന്നു

Sports Desk
|
5 Dec 2024 4:24 PM IST

ലണ്ടൻ: അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോളി​ലെത്തിയ ഒട്ടേറെപ്പേരുണ്ട്. ഒരു കാലത്ത് ലോക ഫുട്ബോളിലെ വലിയ പേരുകളിരുന്ന പൗളോ മാൾദീനിയു​ടെയും ലിലിയൻ തുറാമിന്റെയും മക്കൾ നിലവിൽ പന്തുതട്ടുന്നുണ്ട്. മാൾദീനിയുടെ മകൻ ഡാനിയൽ മാൾദീനി ഇറ്റലിയുടെയും മോൻസയുടെയും താരമാണ്. ഫ്രാൻസിനായി 29 മത്സരങ്ങളിൽ കളിച്ച മാർകസ് തുറാം നിലവിൽ ഇന്റർ മിലാൻ താരമാണ്. അത്‍ലറ്റിക്കോ മാഡ്രിഡ് കോച്ചായ ഡിയഗോ സിമിയോണിയുടെ ശിക്ഷണത്തിൽ അ​ദ്ദേഹത്തിന്റെ മക്കൾ കളിച്ചതും വാർത്തയായിരുന്നു.

എന്നാൽ അച്ഛനും മകനും തമ്മിൽ ഒരു മത്സരത്തിൽ പോരടിച്ചാലോ? അത്തരമൊരു അപൂർവ സംഭവത്തിനാണ് ജനുവരി 11ന് ഇംഗ്ലീഷ് ഫുട്ബോൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടിൽ എവർട്ടണും പീറ്റർബ്രോയും ഏറ്റുമുട്ടുമ്പോൾ അത് ഒരു അച്ഛൻ-മകൻ പോരാട്ടമാകും. എവർട്ടൺ വെറ്ററൻ പ്രതിരോധതാരമായി കളത്തിലിറങ്ങുന്ന ആഷ് ലി യങ്ങിന്റെ മകൻ ടൈലർ യങ് പീറ്റർബ്രോയുടെ മധ്യനിര താരമാണ് .

പേരിൽ യങ്ങാണെങ്കിലും ആഷ്ലി യങ്ങിന് 39 വയസ്സുണ്ട്. മകൻ ടൈലറിന് 18 വയസ്സും. മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇൻർമിലാൻ, ആസ്റ്റൺ വില്ല അടക്കമുള്ള വമ്പൻ ക്ലബുകൾക്കായി പന്തുതട്ടിയ ആഷ്ലി യങ് 2023 മുതൽ എവർട്ടണൊപ്പമാണ്. ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷനിൽ ടീമായ പീറ്റർബ്രോ കൗമാര താരമായ ടൈലറിനെ എഫ്.എ കപ്പിലെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയാണം. എന്റെ സ്വപ്നങ്ങൾ സഫലമാകുന്നു എന്നാണ് മത്സരത്തെക്കുറിച്ച് ആഷ്ലി യങ് ട്വീറ്റ് ചെയ്തത്.

Similar Posts