< Back
Sports
ഇശാന്ത് മുതല്‍ കരീം ജന്നത്ത് വരെ; വൈഭവിന്‍റെ വെടിക്കെട്ടില്‍ കടപുഴകി വന്മരങ്ങള്‍
Sports

ഇശാന്ത് മുതല്‍ കരീം ജന്നത്ത് വരെ; വൈഭവിന്‍റെ വെടിക്കെട്ടില്‍ കടപുഴകി വന്മരങ്ങള്‍

Web Desk
|
28 April 2025 11:43 PM IST

കരിം ജന്നത്തെറിഞ്ഞ പത്താം ഓവറിൽ മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം വൈഭവ് അടിച്ച് കൂട്ടിയത് 30 റൺസ്

ജയ്പൂര്‍: വൈഭവ് സൂര്യവംശി. ക്രിക്കറ്റ് ലോകത്തിന്‍റെ ചര്‍ച്ചകളില്‍ നിറയേ ഇന്നീ 14 കാരന്‍ പയ്യന്‍റെ പേരാണ്. തന്‍റെ ഇരട്ടിയിലധികം പ്രായമുള്ള ഇശാന്ത് ശര്‍മയടക്കമുള്ള ബോളര്‍മാര്‍ പലരെയും അനായാസം ഗാലറിയിലെത്തിച്ച് വെറും 35 പന്തിലാണ് വൈഭവ് ഗുജറാത്തിനെതിരെ സെഞ്ച്വറി കുറിച്ചത്. അതും ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി. മുകളില്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍ മാത്രം.

രാജസ്ഥാന്‍റെ ഈ സീസണിലെ പ്രകടനങ്ങള്‍ കണ്ടിരുന്നവരാരും ജയ്പൂരില്‍ ഇങ്ങനെയൊരു റണ്‍ചേസ് പ്രതീക്ഷിച്ച് കാണില്ല. ആദ്യ ഓവറെറിഞ്ഞ മുഹമ്മദ് സിറാജിനെ ലോങ് ഓണിലൂടെ ഗാലറിയിലെത്തിച്ച വൈഭവ് ഗുജറാത്തിന് വലിയൊരു സിഗ്നല്‍ നല്‍കി. പിന്നെ ജയ്പൂര്‍ പൂരപ്പറമ്പായി. ഇശാന്ത് ശർമയെറിഞ്ഞ നാലാം ഓവറിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റൺസാണ് വൈഭവ് കുറിച്ചത്. അടുത്ത ഓവർ എറിയാനെത്തിയ വാഷിങ്ടൺ സുന്ദറിനും കിട്ടി കണക്കിന് തല്ല്. ആ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ വൈഭവ് 17 പന്തിൽ ഫിഫ്റ്റി കുറിച്ചു.

കരിം ജന്നത്തെറിഞ്ഞ പത്താം ഓവറിൽ വൈഭവിന്റെ വെടിക്കെട്ടായിരുന്നു. മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം ആ ഓവറിൽ അടിച്ച് കൂട്ടിയത് 30 റൺസ്. ഒടുവിൽ റാഷിദ് ഖാനെറിഞ്ഞ 11ാം ഓവറിലെ രണ്ടാം പന്ത് ഗാലറിയിലെത്തിച്ച് സെഞ്ച്വറി.

രാജസ്ഥാൻ നിരയിൽ വൈഭവിന് മികച്ച പിന്തുണ നൽകിയ യശസ്വി ജയ്‌സ്വാൾ അർധ സെഞ്ച്വറി കുറിച്ചു. 40 പന്തിൽ 70 റൺസാണ് യശസ്വിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 166 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ റിയാൻ പരാഗ് രാജസ്ഥാനെ വിജയതീരമണച്ചു. 15 പന്തിൽ 32 റണ്‍സുമായി പരാഗ് പുറത്താവാതെ നിന്നു.

Similar Posts