< Back
Sports
അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകിയെന്ന റെക്കോർഡുമായി പാക് ബോളർ
Sports

അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകിയെന്ന റെക്കോർഡുമായി പാക് ബോളർ

Web Desk
|
2 Dec 2022 3:07 PM IST

17 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ പാകിസ്താനുമായി ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. അത്തരത്തിലൊരു പരമ്പരയിൽ ഫ്‌ലാറ്റ് വിക്കറ്റൊരുക്കിയതിൽ പാക് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനമുയരുന്നുണ്ട്.

റാവൽപിണ്ടി (പാകിസ്താൻ): ടെസ്റ്റ് ക്രിക്കറ്റിന്റെ ബാറ്റിങ് രീതികളെ മാറ്റിവെച്ചുള്ള ശൈലിയാണ് പാകിസ്താനുമായുള്ള ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സിൽ 657 റൺസാണ് ഇംഗ്ലീഷ് പട അടിച്ചെടുത്തത്. ക്രൗളി, ഡക്കറ്റ്, ഒലി പോപ്പ്, ഹാരി ബുക്ക് എന്നീ നാല് ബാറ്റർമാരാണ് ഇംഗ്ലീഷ് നിരയിൽ സെഞ്ചുറി നേടിയത്. ബ്രൂക്ക് 153 റൺസാണ് അടിച്ചെടുത്തത്.

ഇംഗ്ലണ്ടിന്റെ ഈ 'കൂട്ടയടിയിൽ' കരിഞ്ഞു പോയത് സാഹിദ്‌ മഹമൂദ് എന്ന പാക് സ്പിന്നറിന്റെ അരങ്ങേറ്റമാണ്. 34 വയസുള്ള ഈ പരമ്പരയിലാണ് ആദ്യമായി തന്റെ രാജ്യത്തിന് വേണ്ടി ടെസ്റ്റിൽ ക്യാപ്പണിയുന്നത്. പക്ഷേ അരങ്ങേറ്റ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകി എന്ന നാണക്കേടിന്റെ റെക്കോർഡുമായാണ് സാഹിദ് മഹമൂദിന്റെ ടെസ്റ്റ് ക്രിക്കറ്റ് അഥവാ ഇംഗ്ലണ്ട് ബാറ്റർമാർ വരവേറ്റത്. 33 ഓവർ എറിഞ്ഞ സാഹിദ് 7.10 എന്ന ഇക്കണോമിയിൽ 235 റൺസാണ്‌ വിട്ടുനൽകിയത്. അതുകൊണ്ടും തീർന്നില്ല സാഹിദ് എറിഞ്ഞ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 87-ാം ഓവറിൽ 27 റൺസാണ് ഹാരി ബ്രൂക്ക് കൂട്ടിച്ചേർത്തത്. 3 ഫോറും 2 സിക്‌സറുമാണ് ആ ഓവറിൽ മാത്രം പിറന്നത്.

അരങ്ങേറ്റ ഇന്നിങ്‌സിൽ 222 റൺസ് വിട്ടുനൽകി 2010 ൽ ശ്രീലങ്കൻ ബോളറായ സുരാജ് റൺദീവ് സ്ഥാപിച്ച റെക്കോർഡാണ് സാഹിദ് മറികടന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ആ ഇന്നിങ്‌സിൽ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും സാഹിദാണ്- 4 വിക്കറ്റുകൾ. സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റിന്റെ വിക്കറ്റും അതിൽ ഉൾപ്പെടും.

അതേസമയം ഒന്നരദിവസം നീണ്ട ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ ഒരിക്കൽ പോലും ബാറ്റർമാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു വേരിയേഷനും പിച്ചിൽ നിന്നുണ്ടായില്ല. 17 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ പാകിസ്താനുമായി ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. അത്തരത്തിലൊരു പരമ്പരയിൽ ഫ്‌ലാറ്റ് വിക്കറ്റൊരുക്കിയതിൽ പാക് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനമുയരുന്നുണ്ട്.

രണ്ടാം ദിവസം രണ്ടാം സെഷനിലെത്തിയിരിക്കുന്ന മത്സരത്തിൽ പാകിസ്താൻ വിക്കറ്റൊന്നും നഷ്ടമാകാതെ 64 റൺസ് എന്ന നിലയിലാണ് ഇപ്പോൾ. ഇമാം ഉൾ ഹഖ്, അബ്ദുള്ള ഷഫീഖ് എന്നിവരാണ് ക്രീസിൽ.

Similar Posts