
ഫോണും ടാബ്‌ലെറ്റും കേടുവന്നാൽ 'റിപ്പയറിങ്' എളുപ്പമാകുമോ? വിവരങ്ങൾ ഉപയോക്താക്കളും അറിയണം; നിർദേശത്തിനൊരുങ്ങി കേന്ദ്രം
|രാജ്യത്തെ എല്ലാ ഫോൺ, ടാബ്‌ലെറ്റ് നിർമ്മാതാക്കളും അവരുടെ ഉൽപ്പന്നങ്ങൾക്കായി റിപ്പയറബിലിറ്റി ഇന്‍ഡെക്‌സ് വെളിപ്പെടുത്തണമെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് രൂപീകരിച്ച പ്രത്യേക കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ നന്നാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ പോകുന്നു. ഇതിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ എല്ലാ ഫോൺ, ടാബ്‌ലെറ്റ് നിർമ്മാതാക്കളും അവരുടെ ഉൽപ്പന്നങ്ങൾക്കായി റിപ്പയറബിലിറ്റി ഇന്‍ഡെക്‌സ് വെളിപ്പെടുത്തണമെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് രൂപീകരിച്ച പ്രത്യേക കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. നന്നാക്കല്‍ എളുപ്പമാകുമോ അതിനുള്ള സ്‌പെയര്‍ പാര്‍ട്സുകള്‍ ലഭിക്കുമോ എന്നതുള്‍പ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പയറബിലിറ്റി ഇന്‍ഡെക്‌സ്.
വാറന്റി തീർന്നാലോ കേടുപാടുകൾ സംഭവിച്ചാലോ പല ഉപയോക്താക്കളും ഉപകരണങ്ങൾ നന്നാക്കാൻ പാടുപെടുന്നതിനാൽ, വാങ്ങുന്ന സമയത്ത് തന്നെ മികച്ച തീരുമാനങ്ങൾ റിപ്പയറബിലിറ്റി ഇന്‍ഡെക്‌സ് സഹായിക്കും. ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തത വരാനും ഇലക്ട്രോണിക് വേസ്റ്റ് ഒഴിവാക്കാനും റിപയറിങ് കൂടുതൽ സുതാര്യമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഫോണുകളും ടാബ്‌ലെറ്റുകളും തുറക്കുന്നത് എളുപ്പമാണോ അങ്ങനെ തുറന്നാല്‍ അത് ഉപകരണത്തെ പ്രതികൂലമായി ബാധിക്കുമോ , സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത, റിപ്പയര്‍ വിവരങ്ങള്‍, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ ഉപകരണത്തിന്റേയും റിപ്പയറബിലിറ്റി ഇന്‍ഡക്‌സ് തീരുമാനിക്കുക. ഉത്പന്നങ്ങളുടെ പാക്കേജിലും റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകലിലും ഈ സ്‌കോര്‍ വ്യക്തമായി പ്രദര്‍ശനിപ്പിക്കണം. ഇതുവഴി ഉപകരണം വാങ്ങുന്നതിന് മുമ്പ് തന്നെ അവ കേടുവന്നാല്‍ നന്നാക്കുക എളുപ്പമാണോ എന്നറിയാന്‍ ഉപഭോക്താവിന് സാധിക്കും.
വർദ്ധിച്ചുവരുന്ന പരാതികൾക്കുള്ള മറുപടിയായാണ് ഈ നിർദ്ദേശം കൊണ്ടുവന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡീഷണൽ സെക്രട്ടറി ഭരത് ഖേര അധ്യക്ഷനായ കമ്മിറ്റിയാണ് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അദ്ദേഹം റിപ്പോർട്ട് പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ തന്നെ പുറത്തിറക്കിയേക്കും.