< Back
Kerala
കുടയത്തൂർ ഉരുൾപൊട്ടൽ: മണ്ണിനടിയിൽപെട്ട അഞ്ചു പേരുടെയും മൃതദേഹം കണ്ടെത്തി
Kerala

കുടയത്തൂർ ഉരുൾപൊട്ടൽ: മണ്ണിനടിയിൽപെട്ട അഞ്ചു പേരുടെയും മൃതദേഹം കണ്ടെത്തി

Web Desk
|
29 Aug 2022 11:25 AM IST

റവന്യുമന്ത്രി കെ രാജൻ ദുരന്ത സ്ഥലം സന്ദർശിച്ചു

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപ്പൊട്ടി മണ്ണിനടിയിൽ പെട്ട അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി. ഗൃഹനാഥൻ സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. റവന്യുമന്ത്രി കെ രാജൻ ദുരന്ത സ്ഥലം സന്ദർശിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്.

വീടിരിക്കുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ് നായ സ്ഥലം തിരിച്ചറിയുകയും പിന്നീട് ജെ.സി.ബി ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തപ്പോളാണ് രണ്ട് പേരുടെ മൃതദേഹം ആദ്യം പുറത്തെടുത്തത്. ഏറെ ശ്രമകരമായ ദൗത്യത്തിനിടെയാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തത്. ഉരുൾപൊട്ടലുണ്ടായി ആദ്യം പ്രദേശത്ത് എത്തിയ നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും കാര്യമറിയിച്ചത്. മരിച്ച കുട്ടിയുടെ മൃതദേഹം ചുമലിലേറ്റിയാണ് രക്ഷാപ്രവർത്തകർ കൊണ്ടുപോയത്. അതിന് ശേഷമാണ് കുട്ടിയുടെ മാതാവ് ഷിമയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പൊതുദർശത്തിന് വെക്കണം, എവിടെ സംസ്‌കരിക്കണമെന്നുള്ള കാര്യത്തിൽ കൂടിയാലോചനകൾ വേണമെന്നും റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി.

ഇന്നലെ രാത്രി മുതൽ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്. വീട് പൂർണമായും മണ്ണിനടിയിൽ പെട്ട അവസ്ഥയിലായിരുന്നു. മണ്ണു പാറയും വലിയ രീതിയിൽ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. അതേസമയം കേരളത്തിൽ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കോട്ടയം മുതൽ ഇടുക്കി വരെയും പാലക്കാട് മുതൽ കാസർകോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

Similar Posts