< Back
World
യുക്രൈനിൽ സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണം; 25 മരണം
World

യുക്രൈനിൽ സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണം; 25 മരണം

Web Desk
|
30 Sept 2022 5:40 PM IST

യുക്രൈനിലെ നാല് പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ആക്രമണം.

കീവ്: യുക്രൈനിലെ തെക്കൻ സപോരിജിയ മേഖലയിൽ സിവിലിയൻ കാറുകളുടെ വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണം. 25 പേർ കൊല്ലപ്പെട്ടു. കൂടാതെ, 28 പേർക്ക് പരിക്കേറ്റതായും സപോരിജിയ റീജിയണൽ ഗവർണർ ഒലെക്‌സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സിവിലിയൻമാരും പ്രദേശവാസികളുമാണെന്നും റഷ്യയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ നാല് പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ആക്രമണം. എന്നാൽ റഷ്യൻ സൈന്യമാണ് ആക്രമണം നടത്തിയതെന്ന ആരോപണം അധിനിവേശ പ്രദേശമായ സപോരിജിയയിലെ ക്രെംലിൻ അനുകൂല ഉദ്യോഗസ്ഥനായ വ്ലാഡിമിർ റോഗോവ് നിഷേധിച്ചു. ആക്രമണത്തിന് പിന്നിൽ യുക്രൈൻ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

"ഇത് റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണമായി ചിത്രീകരിക്കാൻ കീവിലെ ഭരണകൂടം ശ്രമിക്കുന്നു. അവർ ഹീനമായ പ്രകോപനത്തിലേക്ക് നീങ്ങുകയാണ്. മേഖലയിൽ യുക്രൈൻ സൈനികരാണ് ഭീകരപ്രവർത്തനം നടത്തിയത്"- വ്ലാഡിമിർ റോഗോവ് ആരോപിച്ചു.

എന്നാൽ, സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ റഷ്യൻ സൈന്യമാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് സപോരിജിയ ഗവർണർ പറഞ്ഞു. "താത്കാലിക അധിനിവേശ പ്രദേശത്തേക്ക് ബന്ധുക്കളെ കൊണ്ടുപോവാനും സഹായം നൽകാനുമായി ആളുകൾ വരിയിൽ നിൽക്കവെയാണ് ആക്രമണം ഉണ്ടായത്"- അദ്ദേഹം പറഞ്ഞു. രണ്ട് നിര തകർന്ന കാറുകളും സമീപത്ത് കിടക്കുന്ന നിരവധി മൃതദേഹങ്ങളുടേയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കിഴക്കൻ യുക്രൈനിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക്, ദക്ഷിണ പ്രദേശങ്ങളായ സാപൊറീഷ്യ, കേഴ്‌സൺ എന്നീ പ്രവിശ്യകളെയാണ് ഇന്ന് റഷ്യ രാജ്യത്തോട് ചേർക്കുന്നത്. 23 മുതൽ ഈ നാല് പ്രദേശങ്ങളിലും ഹിതപരിശോധന തുടങ്ങിയിരുന്നു. നടപടികൾ കഴിഞ്ഞദിവസം പൂർത്തിയാവുകയും ചെയ്തു. റഷ്യൻ അനുകൂല ഭരണകൂടമാണ് ഹിത പരിശോധന നടത്തിയിരുന്നത്

യുക്രൈൻ ഭരണകൂടത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇന്ന് ഔദ്യോഗിക നടപടിക്രമങ്ങൾ നടക്കുന്നത്. ഹിതപരിശോധനാ ഫലം റഷ്യ മുൻകൂട്ടി തയ്യാറാക്കിയതെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. റഷ്യൻ സഖ്യകക്ഷികളായ സെർബിയ, കസാഖിസ്ഥാൻ എന്നിവയൊന്നും പുതിയ ഹിതപരിശോധന അംഗീകരിക്കുന്നില്ല.

നാലു പ്രവിശ്യകളെ കൂടി ചേർക്കുന്നതോടെ യുക്രൈൻ സൈനികമായി നേരിട്ടേക്കും. ഇത് മുൻകൂട്ടി കണ്ട് റഷ്യ സൈനിക ശേഷി വർധിപ്പിച്ചിരുന്നു. 2014 ൽ യുക്രൈന്റെ ഭാഗമായ ക്രൈമിയയെ റഷ്യ രാജ്യത്തോട് ചേർത്തിരുന്നു. എന്നാൽ അന്ന് 97 ശതമാനം ജനങ്ങളും റഷ്യയിൽ ചേരുന്നതിനെ അനുകൂലിക്കുകയായിരുന്നു.

Similar Posts