World
24 മണിക്കൂറിനിടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകർ
World

24 മണിക്കൂറിനിടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകർ

Web Desk
|
19 May 2025 11:15 AM IST

2023 ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 222 ആയി

ഗസ്സസിറ്റി: ഗസ്സയില്‍ ഒരൊറ്റ ദിവസത്തിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍. ഇതോടെ 2023 ഒക്ടോബറില്‍ ഇസ്രായേല്‍ വംശഹത്യ ആരംഭിച്ചതിന് ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 222 ആയി. ഞായറാഴ്ചയിലെ ആക്രമണത്തില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം മറ്റു രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടതായി ഫലസ്തീൻ സാമ്പത്തിക, മനുഷ്യാവകാശ അഭിഭാഷകനായ റാമി അബ്ദു പറയുന്നു. അസീസ് അൽ ഹജ്ജാർ, നൂർ ഖാൻദിൽ, അബ്ദുല്‍ റഹ്മാൻ അൽ അബദ്‌ലെ, ഖാലിദ് അബു സെയ്ഫ്, അഹമ്മദ് അൽ സിനാത്തി എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.

വടക്കൻ ഗസ്സയിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹജ്ജാറും ഭാര്യയും കുട്ടികളും മരിച്ചതായി ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ ഗസ്സയിലെ ദെയ്ർ അൽ-ബലായിൽ വെച്ച് നടന്ന വ്യോമാക്രമണത്തിലാണ് ഖാൻദിൽ കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിലേറെ കണാതായതിന് ശേഷമാണ് അബദ്‌ലെയുടെ മൃതദേഹം കണ്ടെത്തുന്നത്. അൽ-ഖരാറയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അബദ്‌ലെ കൊല്ലപ്പെടുന്നത്.

അതേസമയം ഗസ്സയിൽ കൊടുംക്രൂരതകളുടെ പരമ്പര തുടരുകയാണ്​ ഇസ്രായേൽ. ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 144 ഫലസ്തീനികളെയാണ്. ഇതോടൊപ്പം കൂടുതൽ സൈനികരെ വിന്യസിച്ച്​ കരയാക്രമണവും ശക്​തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സേന. ഗസ്സയെ നിരായുധീകരിക്കും ​വരെ ആക്രമണം നിർത്തില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കുന്നു.

Related Tags :
Similar Posts