< Back
World
2023 ഒക്ടോബർ മുതൽ ഗസ്സയിൽ 67 കുട്ടികൾ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ട്
World

2023 ഒക്ടോബർ മുതൽ ഗസ്സയിൽ 67 കുട്ടികൾ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ട്

Web Desk
|
13 July 2025 9:22 AM IST

ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ തുടർച്ചയായി നിഷേധിക്കപ്പെടുന്നതിനാൽ വരും ആഴ്ചകളിൽ 5 വയസ്സിന് താഴെയുള്ള 650,000-ത്തിലധികം കുട്ടികൾ ഗുരുതരവും ജീവന് ഭീഷണിയുമായ പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി

ഗസ്സ: 2023 ഒക്ടോബർ മുതൽ ഗസ്സയിൽ കുറഞ്ഞത് 67 കുട്ടികളെങ്കിലും പട്ടിണി മൂലം മരിച്ചിട്ടുണ്ടെന്ന് അനഡോലു റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തുള്ള ഇസ്രായേൽ ഉപരോധം 103-ാം ദിവസത്തിലേക്ക് കടക്കുകയാണെന്നും ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രസ്താവനനയിൽ പറയുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ തുടർച്ചയായി നിഷേധിക്കപ്പെടുന്നതിനാൽ വരും ആഴ്ചകളിൽ 5 വയസ്സിന് താഴെയുള്ള 650,000-ത്തിലധികം കുട്ടികൾ ഗുരുതരവും ജീവന് ഭീഷണിയുമായ പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്ന് ഓഫീസ് മുന്നറിയിപ്പ് നൽകി.

'ബോംബുകൾ കൊല്ലാത്തതിനെ ഇപ്പോൾ പട്ടിണി കൊല്ലുകയാണ്.' ഓഫീസ് പ്രസ്താവനയിൽ പറയുന്നു. 'ഇസ്രായേൽ സൈന്യം ധാന്യപ്പൊടി, കുട്ടികളുടെ ഫോർമുല, അവശ്യ പോഷക, മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ പ്രവേശനം തടയുന്നത് തുടരുന്നതിനാൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം ഡസൻ കണക്കിന് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.' മീഡിയ ഓഫീസ് പറഞ്ഞു. നിലവിൽ ഗസ്സയിൽ ഏകദേശം 1.25 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നുണ്ട്.

വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ നിരസിച്ചുകൊണ്ട് 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ ക്രൂരമായ ആക്രമണം നടത്തിവരികയാണ്. ഇതുവരെ 57,800-ലധികം ഫലസ്തീനികളെ അവർ കൊലപ്പെടുത്തി അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. തുടർച്ചയായ ബോംബാക്രമണം പ്രദേശം നശിപ്പിക്കുകയും ഭക്ഷ്യക്ഷാമത്തിനും രോഗങ്ങൾ പടരുന്നതിനും കാരണമാവുകയും ചെയ്തു.


Similar Posts