< Back
World
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കാൻ സമാധാനക്കരാർ ഒപ്പിട്ടു
World

ഗസ്സയിൽ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കാൻ സമാധാനക്കരാർ ഒപ്പിട്ടു

Web Desk
|
13 Oct 2025 10:55 PM IST

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുത്തില്ല

കെയ്റോ: ഗസ്സയിൽ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കാൻ സമാധാനക്കരാർ ഒപ്പിട്ടു. ഈജിപ്തിലെ ശറമുൽ ശൈഖില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാര്‍ ഒപ്പുവെച്ചത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

അതേസമയം ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പങ്കെടുത്തില്ല. ഖത്തർ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ട്രംപ് പ്രശംസിച്ചു. സമാധാന സമ്മേളനത്തിൽ ഇരുപതിലധികം ലോകനേതാക്കളാണ് പങ്കെടുത്തത്.

ഇസ്രായേലില്‍ നിന്നാണ് ട്രംപ് ഈജിപ്തിലേക്ക് പുറപ്പെട്ടത്. പശ്ചിമേഷ്യക്കിത് ചരിത്രപരമായ പുതിയ പ്രഭാതമാണെന്നായിരുന്നു ഇസ്രായേലിലെത്തിയ ട്രംപിന്റെ പ്രതികരണം

അതേസമയം ഗസ്സയിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ഇസ്രായേലി ബന്ദികളെയും ഹമാസ് കൈമാറി. രണ്ട് ഘട്ടങ്ങളായാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു. ഖാൻ യൂനിസ്, നെത്സരിം എന്നിവിടങ്ങളിൽ വെച്ചായിരുന്നു ബന്ദി കൈമാറ്റം.

മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേൽ സൈനിക ക്യാമ്പിൽ എത്തിച്ചു. ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയതോടെ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 250 ഫലസ്തീൻ ബന്ദികളെ ഇസ്രായേലും വിട്ടയച്ചു.

Similar Posts