
ഇറാൻ- ഇസ്രായേൽ സംഘർഷ സാധ്യത; പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
|ഇസ്രായേൽ, ദുബൈ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു
പാരിസ്: യുഎസ്- ഇറാൻ സംഘർഷം ഉണ്ടായേക്കുമെന്ന ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ. ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികളാണ് സർവീസ് നിർത്തിവെച്ചത്. ഇസ്രായേൽ, ദുബൈ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ദുബൈ, തെൽ അവീവ് എന്നിവിടങ്ങളിലേക്കും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി എയർ ഫ്രാൻസ് അറിയിച്ചു. ഡച്ച് എയർലൈനായ കെഎൽഎം ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ലുഫ്തൻസ ഇസ്രായേലിലേക്ക് പകൽ സമയത്തുള്ള സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും തെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
തങ്ങളുടെ നാവികപ്പട ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ദാവോസിൽ നിന്ന് ലോക സാമ്പത്തിക ഫോറം കഴിഞ്ഞു മടങ്ങുമ്പോഴാണ് തങ്ങൾ ഇറാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും വൻ സൈന്യം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടെന്നും ട്രംപ് പറഞ്ഞത്.