< Back
World
വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണം; ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു
World

വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണം; ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു

Web Desk
|
5 May 2025 8:39 AM IST

ഗസ്സയെ പട്ടിണിക്കിട്ടുള്ള ഇസ്രായേലിന്റെ യുദ്ധമുറക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്

തെൽ അവീവ്: ബൻ ഗുരിയോൺ വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിന് ഉചിത സമയത്ത് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രായേലിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്താൻ വിമാന കമ്പനികൾക്ക് ഹൂതികൾ താക്കീത് നൽകി.

ബൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഇന്നലെ പതിച്ച ഹൂതികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിൻെ നടുക്കത്തിൽ നിന്ന് ഇസ്രായേൽ ഇപ്പോഴും മോചിതരായിട്ടില്ല. മിസൈൽ പ്രതിരോധിക്കുന്നതിൽ അമേരിക്ക കൈമാറിയ 'താഡ്' സംവിധാനം പരാജപ്പെട്ടതും ഇസ്രായേലിന് പുതിയ വെല്ലുവിളിയാണ്.

ഗസ്സക്കുമേലുള്ള ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനു മേൽ വ്യോമ ഉപരോധം പ്രഖ്യാപിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഹൂത്തികൾക്കും അവരെ പിന്തുണക്കുന്ന ഇറാനും കനത്ത തിരിച്ചടി നൽകുമെന്ന് ബിന്യമിൻ നെതന്യാഹു പറഞു. സയണിസ്റ്റ് രാഷ്ട്രം ആക്രമിച്ചാൽ മാരകമായി തിരിച്ചടിക്കുമെന്ന് ഇറാനും താക്കീത് ചെയ്തു.

അതേസമയം ആക്രമണവും ഉപരോധവും മൂലം വലയുന്ന ഗസ്സയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വിവിധ യുഎൻ ഏജൻസികളും സന്നദ്ധ സംഘടനകളും വ്യക്തമാക്കി. ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള 3500ലധികം കുഞ്ഞുങ്ങൾ ഉടനടിയുള്ള മരണത്തിലേക്ക് പതിക്കുമെന്നും 2,90,000ത്തോളം കുട്ടികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്നും ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. ഗസ്സയെ പട്ടിണിക്കിട്ടുള്ള ഇസ്രായേലിന്റെ യുദ്ധമുറക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ബേബി ഫോർമുല, പോഷകാഹാര സപ്ലിമെന്റുകൾ, എല്ലാത്തരം മാനുഷിക സഹായങ്ങൾ എന്നിവ തടയുന്ന നടപടി പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സർക്കാർ മീഡിയാ ഓഫീസ് ചൂണ്ടിക്കാട്ടി. ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ധനം തീർന്നുപോകുമെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എന്നാൽ കൂടുതൽ റിസർവ് സൈനികരെ റിക്രൂട്ട് ചെയ്ത് ഗസ്സയിൽ ആക്രമണം വിപുലപ്പെടുത്തുമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം അറിയിച്ചു.

Similar Posts