< Back
World
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; ബിൽ പാസാക്കി ആസ്‌ത്രേലിയൻ ജനപ്രതിനിധി സഭ
World

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; ബിൽ പാസാക്കി ആസ്‌ത്രേലിയൻ ജനപ്രതിനിധി സഭ

Web Desk
|
28 Nov 2024 3:30 PM IST

നിയമലംഘനത്തിന് 50 ദശലക്ഷം ആസ്‌ത്രേലിയൻ ഡോളർ പിഴ ചുമത്തും

മെൽബൺ: രാജ്യത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കി ആസ്‌ത്രേലിയ. ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ് ആസ്‌ത്രേലിയയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ നിരോധനമേർപ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള ബിൽ ആസ്‌ത്രേലിയൻ ജനപ്രതിനിധി സഭ പാസാക്കി.

ഇതു സംബന്ധിച്ചുള്ള ചർച്ചകൾ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ആസ്‌ത്രേലിയൻ ഡോളർ പിഴ ചുമത്തുന്ന ബില്ലിനെ രാജ്യത്തെ പ്രധാന പാർട്ടികളെല്ലാം പിന്തുണച്ചു. ഇതോടെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കുന്ന ബിൽ ജനപ്രതിനിധി സഭ ബുധനാഴ്ച പാസാക്കുകയായിരുന്നു.

ഈ ആഴ്ചതന്നെ ബിൽ നിയമമാകുകയാണെങ്കിൽ, പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും. ബില്ലിനെതെിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയുടെ പോസിറ്റീവ് വശങ്ങൾ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നുമാണ് വിമർശകർ വാദിക്കുന്നത്.

സെനറ്റിൽ സ്വകാര്യത സംരക്ഷിക്കുന്ന ഭേദഗതികൾ അംഗീകരിക്കാൻ സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാൻ ടെഹാൻ അറിയിച്ചു. സെനറ്റ് ബിൽ വിശദമായി പിന്നീട് ചർച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷൽ റോളണ്ട് പറഞ്ഞു. പുതിയ ബിൽ അനുസരിച്ച് 16 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിരോധനം ബാധകമാണ്. നിലവിലുള്ള ഉപയോക്താക്കൾക്കോ ​​മാതാപിതാക്കളുടെ സമ്മതമുള്ളവർക്കോ ഇളവുകൾ ഉണ്ടാകില്ല.

സോഷ്യൽ മീഡിയയിൽ കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമല്ല ആസ്ത്രേലിയ. ദക്ഷിണ കൊറിയയിൽ 2011-ൽ പാസായ 'ഷട്ട്ഡൗൺ നിയമം' 16 വയസിന് താഴെയുള്ള കുട്ടികൾക്ക് അർധരാത്രിക്കുശേഷം ഗെയിമിങ് സൈറ്റുകൾ ആക്സസ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. യുവാക്കളുടെ അവകാശങ്ങളെ മാനിക്കണം എന്നായിരുന്നു ഈ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട വിമർശനം. മാതാപിതാക്കളുടെ സമ്മതമില്ലാതെ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ പ്രവേശനം അനുവദിക്കരുതെന്ന നിയമം ഫ്രാൻസ് കഴിഞ്ഞവർഷം കൊണ്ടുവന്നിരുന്നു.

Similar Posts