
'വംശഹത്യയെ പിന്തുണക്കുന്നവര്‍ പുറത്തുപോകൂ'; പെരുന്നാൾ പ്രാര്‍ഥനക്കിടെ എത്തിയ ആസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം
|പടിഞ്ഞാറൻ സിഡ്‌നിയിലെ പ്രശസ്തമായ ലകെംബ പള്ളി സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം
സിഡ്നി: ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി ആസ്ട്രേലിയയിലെ ഏറ്റവും വലിയ പള്ളി സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനെതിരെ പ്രതിഷേധം. ഗസ്സ വിഷയത്തിൽ ഇസ്രായേലിനെ അനുകൂലിക്കുന്ന ആസ്‌ട്രേലിയൻ സർക്കാരിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കൂക്കിവിളിക്കുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
പടിഞ്ഞാറൻ സിഡ്‌നിയിലെ പ്രശസ്തമായ ലകെംബ പള്ളി സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ആഭ്യന്തര മന്ത്രി ടോണി ബർക്കും ഒപ്പമുണ്ടായിരുന്നു. പള്ളിയിലെത്തി ഏകദേശം 15 മിനിറ്റുകൾക്കകം ഒരു വിഭാഗം ആളുകൾ ഇവർക്കെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാര്‍'വംശഹത്യയെ പിന്തുണയ്ക്കുന്നവർ പുറത്തുപോകൂ' എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്നു.
ഗസ്സ യുദ്ധം ആരംഭിച്ചതുമുതൽ മധ്യ-ഇടതുപക്ഷ സർക്കാർ പിന്തുടർന്നുവരുന്ന സൂക്ഷ്മമായ നിലപാടുകളിൽ ആസ്‌ട്രേലിയയിലെ മുസ്‍ലിം, ജൂത സമൂഹങ്ങളിലെ ചിലർ രോഷാകുലരാണ്. ഫലസ്തീനികളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും, വെടിനിർത്തലിന് ആവർത്തിച്ച് ആവശ്യപ്പെടുകയും ഇസ്രായേലിന്‍റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇത് പെരുന്നാൾ ദിനമാണെന്നും എല്ലാവരും ശാന്തരാകണമെന്നും പള്ളി ഭാരവാഹികൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രധാനമന്ത്രി ഒരു വശത്തെ വാതിലിലൂടെ പള്ളിക്ക് പുറത്തേക്ക് പോയി.
കഴിഞ്ഞ ഡിസംബറിലെ ബോണ്ടി ബീച്ച് വെടിവെപ്പിന് ശേഷം അൽബനീസിന്‍റെ ക്ഷണപ്രകാരം കഴിഞ്ഞ മാസം ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് സന്ദർശിച്ചപ്പോഴും വലിയ രീതിയിൽ പ്രതിഷേധമുണ്ടായിരുന്നു. സിഡ്നിയിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് 27 പേരെ അറസ്റ്റ് ചെയ്തിരുന്നു.