< Back
World
യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ആസ്ത്രേലിയ
World

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ആസ്ത്രേലിയ

Web Desk
|
27 Feb 2022 10:23 AM IST

നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു

റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ആസ്ത്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

"ഞാൻ ഇപ്പോൾ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. യുഎസ്, യുകെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ശ്രമിക്കും"- പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.

സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന് വ്യക്തമല്ല. സൈനികരെ യുക്രൈനിലേക്ക് അയക്കില്ലെന്നാണ് ആസ്ത്രേലിയയുടെ നിലപാട്. റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ആസ്ത്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. യുക്രൈന് ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്നാണ് ജർമനി അറിയിച്ചത്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 'സ്റ്റിംഗർ' ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സർക്കാർ സ്ഥിരീകരിച്ചു. സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം. നേരത്തെ റഷ്യയ്ക്കെതിരായ ഉപരോധത്തെ ജർമനി പിന്തുണച്ചിരുന്നു.

റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രൈന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഏത് വിധേനയും തങ്ങളുടെ രാഷ്ട്രത്തെ സംരക്ഷിക്കാൻ പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രൈന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യു.എസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി അറിയിച്ചിരുന്നു. റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാൻസ് യുക്രൈന് നൽകുമെന്നും അവർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരുന്നു. കൂടാതെ ഇംഗ്ലീഷ് ചാനലിൽ റഷ്യയുടെ ചരക്കുകപ്പലും ഫ്രാൻസ് തടഞ്ഞിരുന്നു. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോളണ്ട്, ബൾഡേറിയ, ചെക്ക് റിപ്പബ്ലിക്, ബാൾട്ടിക് രാജ്യമായ എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

Similar Posts