
representative image
ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ പാകിസ്താന് തലവേദനയായി ആഭ്യന്തര കലഹവും; ക്വറ്റ പിടിച്ചെടുത്തെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി
|അഞ്ചിടങ്ങളിൽ പാക് സേനയുമായി ഏറ്റുമുട്ടൽ നടത്തുകയും ചെയ്തു
ധാക്ക: ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ പാകിസ്താന് തലവേദനയായി ആഭ്യന്തര കലഹവും.പ്രവിശ്യാ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ബലൂചിസ്താൻ ലിബറേഷൻ ആർമി രംഗത്ത് വന്നു. അഞ്ചിടങ്ങളിൽ പാക് സേനയുമായി ഏറ്റുമുട്ടൽ നടത്തുകയും ചെയ്തു. വ്യാഴാഴ്ചയും ബിഎല്‍എ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു.
അതേസമയം, സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐഎംഎഫ് സഹായങ്ങൾ പാകിസ്താന് നൽകുന്നത് തടയാനുള്ള നീക്കവും ഇന്ത്യ തുടങ്ങി.
ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.
കൂടാതെ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിർക്കും. പാകിസ്താന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ളതാണ് ഐഎംഎഫ് സാമ്പത്തിക സഹായം. ഇത്തരം സാമ്പത്തിക സഹായങ്ങൾ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.