
ഗോയേഷർ ചന്ദ്ര റോയ് ബംഗ്ലാദേശിൽ മന്ത്രി, നിതായ് റോയ് ചൗധരി സ്പീക്കറാവും
|കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏകദേശം 50 ശതമാനം വോട്ടുകളോടെ 209 സീറ്റുകൾ നേടിയ ബിഎൻപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഹിന്ദു നേതാക്കൾ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി മന്ത്രിസഭയിൽ ചേരാൻ ഒരുങ്ങുന്നു. ഇതിൽ ഒരാൾ സ്പീക്കറാവുമെന്നും റിപ്പോർട്ടുണ്ട്. ഏകദേശം 17 കോടി ജനസംഖ്യയുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യമായാണ് ഗയേശ്വർ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി എന്നിവരുടെ നിയമനങ്ങൾ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏകദേശം 50 ശതമാനം വോട്ടുകളോടെ 209 സീറ്റുകൾ നേടിയ ബിഎൻപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയാണ് 70 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായത്. നാഷണൽ സിറ്റിസൺ പാർട്ടി ആറ് സീറ്റ് നേടി മൂന്നാമതെത്തി. വിവിധ പാർട്ടികളിലായി 79 ന്യൂനപക്ഷ സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അതിനിടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രിമാരില്ലാത്തതും ചർച്ചയാകുന്നുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ചില ഹിന്ദുത്വ ഗ്രൂപ്പുകൾ വിമർശനം ഉയർത്തുന്നതിനിടെയാണ്് ഇരുരാജ്യങ്ങളിലെയും മന്ത്രിസഭകളിലെ ന്യൂനപക്ഷ പ്രാതിനിധ്യം ചർച്ചയാകുന്നത്.