< Back
World
Bangladesh Supreme Court lifts ban on Jamaat-e-Islami party
World

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിലക്ക് നീക്കി സുപ്രിംകോടതി

Web Desk
|
2 Jun 2025 7:16 PM IST

ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് ബംഗ്ലാദേശ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു.

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിലക്ക് സുപ്രിംകോടതി നീക്കി. രാഷ്ട്രീയ പാർട്ടി രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. 2013 ആഗസ്റ്റ് ഒന്നിനാണ് ഹൈക്കോടതി ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചത്. 2018 ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയു ചെയ്തു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്ക് നിയമപരമായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു.

170 ദശലക്ഷം ജനങ്ങളുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ജനാധിപത്യപവരും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബഹുകക്ഷി സംവിധാനം അനുവദിക്കുന്നതാണ് സുപ്രിംകോടതി വിധിയെന്ന് ജമാഅത്തെ ഇസ്‌ലാമി അഭിഭാഷകൻ ശിശിർ മോനിർ പറഞ്ഞു. വംശീയമോ മപരമോ ആയ സ്വത്വം പരിഗണിക്കാതെ ബംഗ്ലാദേശികൾ ജ്മാഅത്തിന് വോട്ട് ചെയ്യുമെന്നും പാർലമെന്റ് ക്രിയാത്മകമായ ചർച്ചകളാൽ ഊർജസ്വലമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മോനിർ പറഞ്ഞു.

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് സംഘടനയുടെ നിരോധനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി അപ്പീൽ നൽകിയത്. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന ഇന്ത്യയിൽ അഭയാർഥിയായി കഴിയുകയാണ്. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ ഹസീനക്കെതിരെ കഴിഞ്ഞ ദിവസം വിചാരണ ആരംഭിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിനിടെ 1400 പേരാണ് കൊല്ലപ്പെട്ടത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ജമാഅത്ത് നേതാവ് എടിഎം അസ്ഹറുൽ ഇസ്‌ലാമിനെ രണ്ട് ദിവസം മുമ്പ് സുപ്രിംകോടതി കുറ്റവിമുക്തനാക്കിയിരുന്നു. 1971ലെ വിമോചന പോരാട്ടത്തിനിടെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്‌തെന്ന് ആരോപിച്ചാണ് അസ്ഹറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചിരുന്നത്.

Similar Posts