< Back
World
Photo | BBC
World

സൈബർ തട്ടിപ്പ്, ചൂതാട്ടം, ലഹരി ഇടപാട്; കുപ്രസിദ്ധ കുടുംബത്തിലെ 11 പേർക്ക് വധശിക്ഷ വിധിച്ച് ചൈന

Web Desk
|
30 Sept 2025 5:33 PM IST

ഒരു ലക്ഷത്തിലേറെ ചൈനക്കാർക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്

ബെയ്ജിംഗ്: രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തി കുപ്രസിദ്ധമായ കുടുംബത്തിലെ 11 പേരെ വധശിക്ഷയ്ക്ക് വിധിച്ച് ചൈനയിലെ കോടതി. മ്യാൻമർ ആസ്ഥാനമായി തട്ടിപ്പ് നടത്തിയ കുപ്രസിദ്ധമായി മിങ് കുടുംബത്തിലെ 39 പേ‍ർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 10 പേർക്ക് വധശിക്ഷയും ശേഷിച്ചവ‍ർക്ക് ദീർഘകാല തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്.

ഇന്നലെയായിരുന്നു വെൻസുവിലെ കോടതി 39 പേർക്ക് ശിക്ഷ വിധിച്ചത്. മ്യാൻമറിലെ തടാക നഗരമായ ലൗക്കൈ കേന്ദ്രമാക്കിയായിരുന്നു മിങ് കുടുംബം തട്ടിപ്പ് കേന്ദ്രം നടത്തിയിരുന്നത്. ചൂതാട്ടം, ലഹരി ഇടപാട്, തട്ടിപ്പ്, അനാശാസ്യം എന്നിവയുടെ കേന്ദ്രമായി ഇവിടം മാറിയത് മിങ് കുടുംബത്തിലെ തലമുറകളായുള്ള ഇടപെടലിന്റെ പിന്നാലെയാണെന്ന് കോടതി കണ്ടെത്തി.

അനധികൃത കാസിനോ, മയക്കുമരുന്ന് വിതരണം, അനാശാസ്യ പ്രവർത്തനം, സൈബർ തട്ടിപ്പ് അടക്കമുള്ളവയിൽ കുടുംബം ഇടപെട്ടുവെന്നും കോടതി വ്യക്തമാക്കി. 1.4 ബില്യൺ യുഎസ് ഡോളർ (ഏകദേശം 124,319,889,400 രൂപ) ആണ് ചൂതാട്ടത്തിലൂടെ ഇവർ നേടയത്. ഇതിന് പുറമേ ഇവരുടെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ അസാധാരണ മരണത്തിനും മിങ് കുടുംബത്തിലെ അംഗങ്ങൾ കാരണക്കാരായെന്നും കോടതി പറഞ്ഞു.

ചൈനയിൽ ചൂതാട്ടത്തിന് വിലക്കുള്ളതിനാലാണ് ഇവർ മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രം ആരംഭിച്ചത്. ഒരു ലക്ഷത്തിലേറെ ചൈനക്കാർക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്. 2023ലാണ് വൻ തട്ടിപ്പ് നടത്തിയ മിങ് കുടുംബാംഗങ്ങളെ മ്യാൻമ‍ർ ചൈനയ്ക്ക് കൈമാറിയത്.

വധശിക്ഷയ്ക്ക് വിധിച്ച 11 പേരെ കൂടാതെ അഞ്ച് പേർക്ക് രണ്ട് വർഷത്തെ തടവിന് ശേഷം വധശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ശേഷിക്കുന്നവർക്ക് അഞ്ച് മുതൽ 25 വർഷം വരെ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2015 മുതൽ മിങ് കുടുംബം കുറ്റകൃത്യങ്ങളിൽ സജീവമായെന്ന് കോടതി ചൂണ്ടിക്കാട്ടി.

Similar Posts