< Back
World
കൊളംബിയയെ ലക്ഷ്യമിട്ട് ട്രംപ്; പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെ യുഎസ് അന്വേഷണം
World

കൊളംബിയയെ ലക്ഷ്യമിട്ട് ട്രംപ്; പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെ യുഎസ് അന്വേഷണം

അഹമ്മദലി ശര്‍ഷാദ്
|
21 March 2026 6:02 PM IST

മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്വേഷണം

ന്യൂയോർക്ക്/ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ലക്ഷ്യമിട്ട് അമേരിക്കയിൽ രണ്ട് വ്യത്യസ്ത ക്രിമിനൽ അന്വേഷണങ്ങൾ ആരംഭിച്ചു. 2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പെട്രോ മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് പണം കൈപ്പറ്റിയോ എന്നും അവരുമായി കൂടിക്കാഴ്ച നടത്തിയോ എന്നുമാണ് പരിശോധിക്കുന്നത്. 'ന്യൂയോർക്ക് ടൈംസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ പെട്രോ ശക്തമായി നിഷേധിച്ചു. ജീവിതത്തിൽ ഇന്നുവരെ ഒരു മയക്കുമരുന്ന് കടത്തുകാരനോടും സംസാരിച്ചിട്ടില്ലെന്ന് പെട്രോ എക്‌സിൽ കുറിച്ചു. ഈ അന്വേഷണം തന്നെ കുറ്റവിമുക്തനാക്കുമെന്നും കൊളംബിയയിലെ തീവ്ര വലതുപക്ഷക്കാരാണ് ഇത്തരം കള്ളക്കഥകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഗുസ്താവോ പെട്രോയും തമ്മിലുള്ള ബന്ധം ഏറെ വഷളായ ഘട്ടത്തിലാണ് ഈ അന്വേഷണം വരുന്നത്. 2025 ജനുവരിയിൽ ട്രംപ് വീണ്ടും അധികാരമേറ്റത് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്.

ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയി ജയിലിലടച്ചത് ലാറ്റിനമേരിക്കയിൽ വലിയ ആശങ്ക പടർത്തിയിരുന്നു. കൊളംബിയക്കെതിരെ സൈനിക നടപടി വേണോ എന്ന ചോദ്യത്തിന് 'അത് നല്ല കാര്യമാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി.

മെയ് 31-ന് കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ അന്വേഷണം വരുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ലോകത്തെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദക രാജ്യമായ കൊളംബിയ, മയക്കുമരുന്ന് മാഫിയകളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. എന്നാൽ, മയക്കുമരുന്ന് വേട്ടയുടെ പേരിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ബോംബാക്രമണങ്ങളെയും സൈനിക ഇടപെടലുകളെയും പെട്രോ നിശിതമായി വിമർശിക്കാറുണ്ട്. കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 159 പേർ കൊല്ലപ്പെട്ടത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിലവിൽ പുറത്തുവന്ന സർവേകൾ പ്രകാരം പെട്രോയുടെ സഖ്യകക്ഷിയായ ഇവാൻ സെപെഡ 35 ശതമാനം പിന്തുണയോടെ മുന്നിലാണ്. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി അബലാർഡോ ഡി ലാ എസ്പ്രിയല്ല 21 ശതമാനം പിന്തുണയുമായി പിന്നിലുണ്ട്.

Similar Posts