
ഇറാൻ സ്കൂൾ ആക്രമണം; 180 ഓളം പെൺകുട്ടികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
|ഇറാനെതിരായ നീക്കത്തിലെ ആദ്യ ദിനത്തിലായിരുന്നു ആക്രമണം
തെഹ്റാൻ: ഇറാനിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 180 ഓളം പെൺകുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യ മന്ത്രാലയം. ഇറാനെതിരായ നീക്കത്തിലെ ആദ്യ ദിനത്തിലായിരുന്നു ആക്രമണം. അൽപം മുമ്പ് ഗാന്ധി ആശുപത്രിയിൽ നടന്നതും സമാന ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെയാണ് ആദ്യദിനം ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്പോഴായിരുന്നു ആക്രമണം. ഭാഗികമായി തകർന്നു പുകയുന്ന കെട്ടിടത്തിന് ചുറ്റും നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരിക്കുന്നതും, അവശിഷ്ടങ്ങൾ തെരുവിലുടനീളം ചിതറിക്കിടക്കുന്നതുമായ ഭയാനകമായ കാഴ്ചയാണ് പിന്നീട് കണ്ടത്. ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് ബാരക്കിനോട് ചേർന്നാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.
"സ്വപ്നങ്ങളുമായി പഠിക്കാനെത്തിയ പെൺകുട്ടികളുടെ ജീവിതമാണ് ക്രൂരമായി ഇല്ലാതാക്കപ്പെട്ടത്" എന്ന് നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‍സായ് പ്രതികരിച്ചു. സിവിലിയന്മാർക്ക് ആപത്തുണ്ടായ റിപ്പോർട്ടുകൾ ഗൗരവമായി കാണുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.