World
ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ മരണസംഖ്യ 52,820 കവിഞ്ഞു
World

ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ മരണസംഖ്യ 52,820 കവിഞ്ഞു

Web Desk
|
11 May 2025 5:14 PM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഗസ്സ: 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിൽ മരണസംഖ്യ 52,820 കവിഞ്ഞതായി ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേറ്റതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 119,473 ആയി.

നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും റോഡിലും കുടുങ്ങി കിടക്കുകയാണ്. അവരിലേക്ക് രക്ഷാദൗത്യമെത്തിക്കാൻ സാധിക്കുന്നില്ല. മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ജനുവരിയിൽ ആരംഭിച്ച വെടിനിർത്തലും തടവുകാരുടെ കൈമാറ്റ കരാറും ലംഘിച്ചാണ് ഇസ്രായേൽ സൈന്യം മാർച്ച് 18ന് ഗസ്സയിൽ വീണ്ടും ആക്രമണം ആരംഭിച്ചത്. അതിനുശേഷം 2,701 പേർ കൊല്ലപ്പെടുകയും 7,432 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറിൽ, ഗസ്സയിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എൻക്ലേവിനെതിരായ യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒരു വംശഹത്യ കേസും നേരിടുന്നു.

Similar Posts