
'ഗസ്സ പട്ടിണിയിലെന്നത് യാഥാര്‍ഥ്യം, നമ്മൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകണം'; ട്രംപ്
|ഗസ്സയിൽ മുഴുവൻ സ്ഥലവും കുഴപ്പത്തിലാണ്
വാഷിംഗ്ടൺ: ഗസ്സ പട്ടിണിയിലെന്നത് യാഥാര്‍ഥ്യമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഗസ്സയിൽ പട്ടിണി ഉണ്ടാക്കുന്നത് ഇസ്രായേൽ ആണെന്ന് പറയുന്നത് ആണെന്ന് പറയുന്നത് ശുദ്ധ നുണയാണെന്ന് നെതന്യാഹു പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, "എനിക്കറിയില്ല... ആ കുട്ടികൾ വളരെ വിശക്കുന്നുണ്ടെന്ന് തോന്നുന്നു... അതാണ് യഥാർത്ഥ പട്ടിണി" എന്നായിരുന്നു ട്രംപിന്‍റെ മറുപടി.
''ഗസ്സയിൽ മുഴുവൻ സ്ഥലവും കുഴപ്പത്തിലാണ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യേണ്ടി വരുമെന്ന് ഞാൻ ഇസ്രായേലിനോട് പറഞ്ഞു'' സ്കോട്ട്ലാൻഡിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു. പട്ടിണി ഒഴിവാക്കാൻ വലിയ അളവിൽ ഭക്ഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ മേധാവി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്‍റെ അഭിപ്രായ പ്രകടനം. ബ്രിട്ടന്‍റെ സഹായത്തോടെ പിതിയ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു. 'പുതിയ ഭക്ഷണ കേന്ദ്രങ്ങൾക്ക് അതിരുകളൊന്നുമുണ്ടാകില്ല. ആളുകൾക്ക് അകത്തേക്ക് കടക്കാൻ കഴിയും. ഭക്ഷണത്തിന് 30 യാർഡ് അകലെ വേലി നിർമിക്കില്ല. നിലവിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ അവർക്ക് ഭക്ഷണം കാണാൻ കഴിയും, എന്നാൽ, ആർക്കും അങ്ങോട്ട് കടക്കാൻ പറ്റില്ല. കാരണം, അവർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നടക്കുന്നത് ഭ്രാന്താണ്' ട്രംപ് പറഞ്ഞു. നാല് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി സ്കോട്ട്ലൻഡിൽ എത്തിയതായിരുന്നു യുഎസ് പ്രസിഡന്‍റ്.
'ഞങ്ങൾ പണവും മറ്റും നൽകുന്നു' 75 മിനിറ്റ് നീണ്ട പത്രസമ്മേളനത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഓരോ ഔൺസ് ഭക്ഷണവും അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 മാസത്തിലേറെയായി ഇസ്രായേലിന്‍റെ ബോംബാക്രമണവും സഹായ നിയന്ത്രണങ്ങളും മൂലം ഏകദേശം 20 ദശലക്ഷം ഫലസ്തീനികൾ ദുരിതത്തിലായ ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെക്കുറിച്ച് വീണ്ടും അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ ഉയര്‍ന്നതിന് ശേഷമാണ് ട്രംപിന്‍റെ പ്രസ്താവന.