< Back
World
ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് ട്രംപ്; ലക്ഷ്യം കുടിയേറ്റനിയന്ത്രണം
World

ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് ട്രംപ്; ലക്ഷ്യം കുടിയേറ്റനിയന്ത്രണം

Web Desk
|
11 Dec 2024 9:11 PM IST

അമരിക്കയുടെ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞു

വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലേറിയാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

നിലവിലെ നിയമപ്രകാരം അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസ പോലുള്ള താത്കാലിക വിസയിലെത്തി യുഎസില്‍ താമസിക്കുന്നവരുടെ കുട്ടികൾക്കും ഈ ആനുകൂല്യമുണ്ട്.

യുഎസിന്റെ ഈ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും അനുയായികളും ഉള്‍പ്പെടെയുള്ളവരും ഉന്നയിക്കുന്നത്. യുഎസ് പൗരത്വം നേടുന്നതിന് കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

എന്നാൽ എന്നാല്‍ പൗരത്വം ജന്മാവകാശമായി ലഭിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന വാദവും ഉയർന്നുവരുന്നുണ്ട്. യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ അവകാശം. അതിനാൽ പുതിയ തീരുമാനം പ്രാവർത്തികമാക്കണമെങ്കിൽ നിരവധി നിയമ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്.

Similar Posts