< Back
World
മെക്സിക്കോയില്‍ കൊല്ലപ്പെട്ടത് ഡ്രഗ് കാര്‍ട്ടല്‍ തലവന്‍: പണികിട്ടിയത് ലോകകപ്പ് ഫുട്ബോളിന്
World

മെക്സിക്കോയില്‍ കൊല്ലപ്പെട്ടത് ഡ്രഗ് കാര്‍ട്ടല്‍ തലവന്‍: പണികിട്ടിയത് ലോകകപ്പ് ഫുട്ബോളിന്

റിഷാദ് അലി
|
24 Feb 2026 9:08 AM IST

സംഘർഷ പശ്ചാതലത്തിൽ മെക്‌സിക്കോയിലെ പ്രധാനപ്പെട്ട നാല് മത്സരങ്ങൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു

മെക്സിക്കോ സിറ്റി: കുപ്രസിദ്ധ ലഹരി മാഫിയ തലവൻ എൽ മെഞ്ചോ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ വ്യാപക ആക്രമണം. ''ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ" എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായിരുന്ന എൽ മെഞ്ചോ ഞായറാഴ്ചയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഇയാളുടെ ആറ് കൂട്ടാളികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതോടെ ലോകകപ്പ് നടത്തിപ്പും പ്രതിസന്ധിയിലായി. അമേരിക്ക, കാനഡ എന്നിവർക്കൊപ്പം മെക്‌സിക്കോയും ഇത്തവണത്തെ ലോകകപ്പിന് വേദിയാകുന്നുണ്ട്. ഏതാനും മാസങ്ങള്‍ മാത്രമെ ഇനി ലോകകപ്പിനുള്ളൂ. സംഘർഷ പശ്ചാതലത്തിൽ ഞായറാഴ്ച രാജ്യത്തെ പ്രധാനപ്പെട്ട നാല് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. വിവിധ ഡിവിഷൻ ഫുട്‌ബോൾ മത്സരങ്ങളും റദ്ദാക്കി. ബുധനാഴ്ച നടക്കാനിരിക്കുന്ന മെക്‌സികോ ദേശീയ ഫുട്‌ബോൾ ടീമിന്റെ സൗഹൃദ മത്സരവും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇതോടെയാണ് ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പും സുരക്ഷാ ഭീഷണിയിലാകുന്നത്.

യു.എസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഏറ്റുമുട്ടൽ. മെക്സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായിരുന്ന മെഞ്ചോയെ പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് യു.എസ് 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം മെഞ്ചോയുടെ മരണത്തിന് പിന്നാലെ ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ അംഗങ്ങളും കൂട്ടാളികളും തെരുവിലിറങ്ങി. വാഹനങ്ങളും കടകളും പെട്രോൾ പമ്പുകളും കത്തിച്ചു. മിക്കയിടത്തും സ്കൂളുകളും ഓഫീസുകളും അടച്ചു. പൊതുഗതാഗത സർവീസുകൾ നിറുത്തിവച്ചു. ഹലിസ്കോ,കോലിമ,ഗ്വാനഹ്വാറ്റോ തുടങ്ങി 20 സംസ്ഥാനങ്ങളിൽ പരക്കെ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം ഏറ്റുമുട്ടലിനിടെ 25 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 25ലധികം ക്രിമിനലുകൾ അറസ്റ്റിലായി. മരണ ഇനിയും സംഖ്യ ഉയർന്നേക്കും.

Similar Posts