
അമേരിക്കയിൽ അതിശൈത്യം; 11 മരണം, 23 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
|മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്
വാഷിങ്ടൺ: അമേരിക്കയിൽ ശൈത്യം അതിരൂക്ഷം. ഫേൺ ശീതകൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ മാത്രം അഞ്ചുപേർ മരിച്ചു. 23 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. ജനസംഖ്യയുടെ പകുതിയിലധികം പേരെ അതിശൈത്യം ബാധിച്ചതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. 23 സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശൈത്യത്തിൽ ഇതുവരെ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. ന്യൂയോർക്കിൽ തെരുവിൽ കഴിയുന്ന അഞ്ച് പേരും മരിച്ചു.
പത്ത് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. പതിനായിരത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. പൊതുഗതാഗതവും സ്തംഭിച്ചു. സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
വടക്കൻ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, മസാച്യൂസെറ്റ്‌സ്, എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അഞ്ച് ഇഞ്ച് മുതൽ ഒന്നരയടി വരെ കനത്തിലാണ് മഞ്ഞ് വീണുകിടക്കുന്നത്. സാധാരണ ശൈത്യം അതിരൂക്ഷമാകാത്ത തെക്കൻ സംസ്ഥാനങ്ങളിൽ ഐസിങ്ങും ജനജീവിതം ദുഷ്‌കകരമാക്കുന്നു. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും റോഡുകളിലേക്ക് ഇറങ്ങരുതെന്നും ഗതാഗതം പരമാവധി ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. 126 ഷെൽട്ടറുകളും വാമിങ് സെന്ററുകളും തുറന്നതായി മേയർ മംദാനി അറിയിച്ചു. വരും ദിവസങ്ങളിൽ ശീതക്കൊടുങ്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും ശമനം ഉണ്ടാകുമെങ്കിലും ജനജീവിതം സാധാരണ നിലയിലേക്കെത്താൻ ദിവസങ്ങൾ വേണ്ടിവരും.