
ഗസ്സയിൽ ഒരൊറ്റ ദിവസം പട്ടിണിമൂലം മരിച്ചത് 15 കുട്ടികൾ: മരണസംഖ്യ 100 കടന്നു
|കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഏറ്റവും കൂടുതൽ പട്ടിണി മരണങ്ങൾ സംഭവിച്ചത്.
ഗസ്സസിറ്റി: ഗസ്സയില്‍ ഒരൊറ്റ ദിവസം പട്ടിണിമൂലം 15 കുട്ടികൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ പോഷകാഹാരക്കുറവ് മൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 101 ആയി. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഏറ്റവും കൂടുതൽ പട്ടിണി മരണങ്ങൾ സംഭവിച്ചത്.
ചൊവ്വാഴ്ച മരിച്ച കുട്ടികളിൽ വെറും ആറ് ആഴ്ച പ്രായമുള്ള യൂസഫ് അൽ-സഫാദി വടക്കൻ ഗസ്സ നഗരത്തിലെ ഒരു ആശുപത്രിയിലും 13 വയസ്സുള്ള അബ്ദുൾഹമീദ് അൽ-ഗൽബാൻ, തെക്കൻ ഖാൻ യൂനിസിലെ മറ്റൊരു മെഡിക്കൽ സെന്ററിലുമാണ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
കുഞ്ഞിന്റെ അമ്മ ഭക്ഷണം കഴിക്കാത്തതിനാലും കുടുംബത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ പാൽ കൊടുക്കാൻ കഴിയാത്തതിനാലുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് യൂസഫ് അൽ-സഫാദിയുടെ അമ്മാവൻ അദം അൽ-സഫാദി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 81 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ സംഭവങ്ങളില്‍ നടുക്കവും ആശങ്കയും പങ്കുവെച്ച് യുഎന്‍ രംഗത്ത് എത്തി. സമാനതകളില്ലാത്ത മരണവും നാശവും നിറഞ്ഞ ഒരു ഭീകര ദൃശ്യം എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.
ഇതിനിടെ ഗസ്സയിൽ തുടരുന്ന വംശഹത്യ ഇസ്രായേൽ ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും കാനഡയും ജപ്പാനുമടക്കം 28 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു. കുരുന്നുകളുൾപ്പെടെ സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുന്നത് അപലപിക്കുന്ന പ്രമേയം ഗസ്സയിൽ സാധാരണക്കാരുടെ ദുരിതം സമാനതകളില്ലാത്ത ആഴങ്ങൾ സ്പർശിച്ചുവെന്ന് കുറ്റപ്പെടുത്തി.