
ഇറാനുമായി സഹകരിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹൂതികൾ
|ഇറാനുമായി ഏകോപിപ്പിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മധ്യ ഇസ്രായേലിന്റെ ജാഫയും തെൽ അവീവും നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികൾ
തെൽ അവീവ്: ഇസ്രായേലും ഇറാനും പരസ്പരം മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇറാനുമായി ഏകോപിപ്പിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മധ്യ ഇസ്രായേലിന്റെ ജാഫയും തെൽ അവീവും നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഹൂതികൾ. ഇന്നലെ രാത്രി തെൽ അവീവിൽ നടന്ന ആക്രമണത്തിൽ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലും ഫലസ്തീൻ 2 എന്ന് പേരിട്ട മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
അതേസമയം, ശനിയാഴ്ച രാത്രി യെമനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഹൂതി സൈനിക മേധാവി മുഹമ്മദ് അൽ-ഗമാരിയെ ലക്ഷ്യം വച്ചുള്ള വധശ്രമമായിരുന്നുവെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെ നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ മരണം ഒമ്പതായി. പരിക്കേറ്റവർ 200 കവിഞ്ഞു. 35ലധികം പേരെ കാണാതായി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിൽ വൻ നാശനഷ്‌ടമുണ്ടായതാണ് റിപ്പോർട്ടുകൾ. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി.
അതിനിടെ, ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് ഇസ്രയേൽ പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്‌തു. ഇവരെ ചോദ്യം ചെയ്‌തു വരുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുതു. യുദ്ധത്തിൽ ഇടപെടാൻ രണ്ട് ദിവസമായി ഇസ്രയേൽ അഭ്യർഥിച്ചിട്ടും ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാനിലെ ബുഷെഹർ എണ്ണപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമായെന്ന് ഇറാൻ അറിയിച്ചു. ബുനെ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്.