< Back
World
ഇറാനിലെ ആക്രമണം: യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷം; ഡൊണാള്‍ഡ് ട്രംപ്
World

ഇറാനിലെ ആക്രമണം: 'യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷം'; ഡൊണാള്‍ഡ് ട്രംപ്

Web Desk
|
22 Jun 2025 8:06 AM IST

ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്ന് ട്രംപ്

വാഷിംങ്ടൺ: ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും ട്രംപ് പറഞ്ഞു.

ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ട്. ഉടൻ സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കും. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ ഇറാന് നാശമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്നും ട്രംപ് വ്യക്തമാക്കി. ഫോർദോക്ക്, നതൻസ്, ഇസ്ഫഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബ് വർഷിച്ചത്.

അതേസമയം, റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.

ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇസ്രായേല്‍ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതും ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതും.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം നടത്തിയത്. അതേസമയം,ആക്രമണത്തിൽ ഇസ്രായേൽനേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അമേരിക്കയാണ് പൂർണമായും പങ്കെടുത്തതെന്നുമാണ് പുറത്ത് വരുന്ന വിവരം.

Similar Posts