< Back
World
ബിന്യാമിൻ നെതന്യാഹുവിൻ്റെ ഓഫീസ് ആക്രമിച്ചുവെന്ന് ഇറാൻ; സ്ഥിരീകരിക്കാതെ ഇസ്രായേൽ
World

ബിന്യാമിൻ നെതന്യാഹുവിൻ്റെ ഓഫീസ് ആക്രമിച്ചുവെന്ന് ഇറാൻ; സ്ഥിരീകരിക്കാതെ ഇസ്രായേൽ

ശരത് ഓങ്ങല്ലൂർ
|
2 March 2026 7:01 PM IST

'ഖൈബർ ഷെക്കാൻ' ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേൽ വ്യോമസേന മേധാവിയുടെ കേന്ദ്രവും തകർത്തതെന്ന് ഐആർജിസി അറിയിച്ചു

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിൻ്റെ ഓഫീസ് ആക്രമിച്ചുവെന്ന് ഇറാൻ. തിങ്കളാഴ്ച 'ഖൈബർ ഷെക്കാൻ' ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് നെതന്യാഹുവിൻ്റെ ഓഫീസും ഇസ്രായേൽ വ്യോമസേന മേധാവിയുടെ കേന്ദ്രവും തകർത്തതെന്ന് ഐആർജിസി ( ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് ) അവകാശപ്പെട്ടു.

ഐആർജിസിയുടെ പബ്ലിക് റിലേഷൻസ് വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുള്ളത്. ആക്രമണത്തിൽ നെതന്യാഹുവിൻ്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ല. ഇസ്രായേൽ പ്രധാനമന്ത്രിക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തയില്ലെന്നും ഐആർജിസി അറിയിച്ചു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമാണിതെന്ന് ഐആർജിസി വ്യക്തമാക്കി. ആക്രമണത്തിൽ ഇസ്രയേൽ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി സുരക്ഷിതനാണോ എന്നതിനെക്കുറിച്ചോ ഇസ്രയേൽ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇസ്രയേലിൻ്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് 'ഖൈബർ ഷെക്കാൻ' മിസൈൽ. അതീവ പ്രഹരശേഷിയുള്ളതും ഇസ്രയേലിന്റെ റഡാറുകളെ വെട്ടിക്കാൻ ശേഷിയുള്ളതുമായ പുതിയ തലമുറ ബാലിസ്റ്റിക് മിസൈലാണ് ഖൈബർ ഷെക്കാൻ. ഇത് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം.

അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സയൺ' ഇസ്രായേൽ വിട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിമാനം ജർമനിയിൽ എത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത്. യുദ്ധസാഹചര്യത്തെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് വിങ് ഓഫ് സയൺ ബെർലിനിലെ വിമാനത്താവളത്തിൽ എത്തിച്ചിരിക്കുന്നതെന്നാണു വിവരം.

Similar Posts