
വ്‌ളാദിമര്‍ പുടിനും ആയത്തുള്ള അലി ഖാംനഈയും(പഴയ ചിത്രം)
'ഇറാനിലെ ഭരണമാറ്റം അസ്വീകാര്യം, ഖാംനഈയെ തൊട്ടാൽ പണ്ടോറയുടെ പെട്ടി തുറന്നത് പോലെയാകും': ഇസ്രായേലിന് റഷ്യയുടെ മുന്നറിയിപ്പ്
|ഇസ്രായേലിന്റെ സൈനിക നടപടിയിൽ അമേരിക്ക പങ്കുചേരുമോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം
മോസ്കോ: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നിര്‍ണായക പ്രതികരണവുമായി റഷ്യ. ഇറാനിലെ ഭരണമാറ്റം അസ്വീകാര്യമാണെന്ന് റഷ്യ പ്രതികരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ തൊട്ടാൽ പണ്ടോറയുടെ പെട്ടി തുറക്കും പോലെ ഇസ്രായേലിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യ നല്‍കുന്നു.
ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഒരു വിദേശ മാധ്യമ സംഘടനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയത്തുള്ള അലി ഖാംനഈയെ വധിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നടപടിയിൽ അമേരിക്ക പങ്കുചേരുമോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനും പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
'സ്ഥിതിഗതികൾ അങ്ങേയറ്റം പിരിമുറുക്കമുള്ളതാണ്. അത് മേഖലയ്ക്ക് മാത്രമല്ല, ആഗോളതലത്തിൽ തന്നെ അപകടകരവുമാണ്. സംഘർഷം ഇനിയും വിപുലമാക്കരുത്''-ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഇസ്രായേൽ-ഇറാൻ സംഘർഷത്തെക്കുറിച്ച് റഷ്യ ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും ശക്തമായ അഭിപ്രായങ്ങളായാണ് ക്രെംലിൻ വക്താവിന്റെ പ്രസ്താവനയെ കാണുന്നത്.
കഴിഞ്ഞ ദിവസം ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാതലത്തിൽ റഷ്യയും ചൈനയും പരസ്പരം സംസാരിച്ചിരുന്നു. ഫോണിലൂടെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും സംസാരിച്ചത്. സംഘര്‍ഷം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു. യുഎന്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികളെ പുടിനും ഷി ജിന്‍പിങ്ങും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
അതേസമയം സംഘർഷത്തിൽ നയതന്ത്ര പരിഹാര നീക്കവും ശക്തമാണ്. യൂറോപ്യൻ രാജ്യങ്ങളുമായി ഇറാൻ വിദേശകാര്യമന്ത്രിയുടെ നിർണായ കൂടിക്കാഴ്ച ഇന്ന് ജനീവയിൽ നടക്കും യുകെ, ഫ്രഞ്ച് , ജർമൻ വിദേശകാര്യമന്ത്രിമാരാണ് ചർച്ചയിൽ പങ്കെടുക്കുക.