
ഇറാനിലെ സ്കൂൾ ആക്രമിച്ചത് സാങ്കേതിക പിഴവ് മൂലം; പിന്നിൽ അമേരിക്ക: റിപ്പോർട്ട്
|പഴയ ഡാറ്റ ഉപയോഗിച്ച് ലക്ഷ്യം നിർണയിച്ചതിലുണ്ടായ പാകപ്പിഴയാണ് ഈ വൻ ദുരന്തത്തിന് കാരണമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു
വാഷിംഗ്‌ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം അമേരിക്കയുടെ സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് പുതിയ റിപ്പോർട്ടുകൾ. പഴയ ഡാറ്റ ഉപയോഗിച്ച് ലക്ഷ്യം നിർണയിച്ചതിലുണ്ടായ പാകപ്പിഴയാണ് (Targeting Error) ഈ വൻ ദുരന്തത്തിന് കാരണമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ ലക്ഷ്യം തെറ്റി സ്കൂളിൽ പതിക്കുകയായിരുന്നുവെന്ന് രണ്ട് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്.
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ 150 വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. മിസൈൽ പതിച്ചതിനെത്തുടർന്ന് സ്കൂൾ കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും പ്രദേശം പൂർണമായും തകരുകയും ചെയ്തു. നിലവിൽ നടന്നുവരുന്ന യുഎസ് ആഭ്യന്തര സൈനിക അന്വേഷണത്തിൽ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സേനയാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, സംഭവത്തിൽ ഇറാന് പങ്കുണ്ടെന്ന് തെളിവുകളില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റിയ അദേഹം, സംഭവത്തെക്കുറിച്ച് തനിക്ക് വേണ്ടത്ര അറിവില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അംഗീകരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഇറാൻ ഭരണകൂടം തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാങ്കേതിക പിഴവ് പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നത്. മിസൈലിന്റെ പാത മാറിയതിനെക്കുറിച്ചും അത്ഭുതകരമായ രീതിയിൽ ലക്ഷ്യം തെറ്റിയതിനെക്കുറിച്ചും അമേരിക്കൻ സൈനിക വൃത്തങ്ങൾ നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.