< Back
World
ഖുർറംശഹ്ർ മിസൈൽ ഉപയോഗിച്ച് ഇറാൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐആര്‍ജിസി

representative image

World

ഖുർറംശഹ്ർ മിസൈൽ ഉപയോഗിച്ച് ഇറാൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐആര്‍ജിസി

റിഷാദ് അലി
|
11 March 2026 8:01 AM IST

ശത്രുക്കളുടെ സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ തിരിച്ചടികള്‍. ഇക്കാര്യം ഐആര്‍ജിസി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

തെഹ്റാന്‍: ഖുർറംശഹ്ർ മിസൈൽ ഉപയോഗിച്ച് ഇറാൻ. 1800 കി.ഗ്രാം വരെ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള മിസൈലാണിത്.

2000 കി.മീ ദൂരം സഞ്ചരിക്കാനും സാധിക്കും. മിസൈൽ ഉപയോഗിച്ച് തുടങ്ങിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (ഐആർജിസി) വ്യക്തമാക്കി. ശത്രുക്കളുടെ സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ തിരിച്ചടികള്‍. ഇക്കാര്യം ഐആര്‍ജിസി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ആക്രമണം മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായും മാരകമായ മിസൈലുകൾ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും സേനാവിഭാഗം വ്യക്തമാക്കി. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിന്റെ ഹൃദയഭാഗത്തുള്ള ബീർ യാക്കോവിലെ സൈനിക കേന്ദ്രം, തെക്കൻ തെൽ അവീവിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സെന്റര്‍ (ഉപഗ്രഹ വാർത്താവിനിമയ കേന്ദ്രം), ഹൈഫ തുറമുഖം എന്നിവയും ആക്രമിച്ചിട്ടുണ്ട്.

ശക്തവും വിനാശകാരിയുമായ ഖുർറംശഹ്റിന് പുറമെ ഖൈബർ ഷെക്കാൻ, ഖദ്ർ, എന്നീ മിസൈലുകൾ കൂടി ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതെന്നും ഐആര്‍ജിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന് മേലുള്ള യുദ്ധത്തിന്റെ നിഴൽ മാറുന്നത് വരെ തിരിച്ചടി തുടരുമെന്നും ശത്രുവിന്റെ പൂർണ്ണമായ കീഴടങ്ങലിനെക്കുറിച്ച് മാത്രമേ ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നുള്ളൂവെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതേസമയം ഇറാൻ യുദ്ധത്തിൽ ഇതുവരെ 150ലേറെ യുഎസ് സൈനികർക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. എട്ട് പേരുടെ നില ഗുരുതരമായി തുടരുന്നുണ്ട്. എട്ടു പേരാണ് ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Similar Posts