
representative image
മധ്യ ഇസ്രായേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം; നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്
|ഇറാനിയൻ മിസൈലിന്റെ അവശിഷ്ടങ്ങൾ മധ്യ ഇസ്രായേലിൽ പതിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചതായി 'ടൈംസ് ഓഫ് ഇസ്രായേലും' റിപ്പോർട്ട് ചെയ്തു
തെല്‍ അവീവ്: ഇസ്രായേലിലെ പെറ്റാ തിക്വ നഗരത്തിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം. ഫ്രാഗ്മെന്റേഷൻ വാർഹെഡ് ഘടിപ്പിച്ച മിസൈലാണ് നഗരത്തിൽ പതിച്ചതെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ മിസൈലിന്റെ അവശിഷ്ടങ്ങൾ മധ്യ ഇസ്രായേലിൽ പതിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചതായി 'ടൈംസ് ഓഫ് ഇസ്രായേലും' റിപ്പോർട്ട് ചെയ്തു. പരിക്ക് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇസ്രായേലിന് നേരെയുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെത്തുടർന്ന് തെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളവും അപായ സൈറണുകൾ മുഴങ്ങുന്നുണ്ട്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ജെറുസലേമിലും പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
സൈറണുകൾ മുഴങ്ങുന്ന പ്രദേശങ്ങളിലെ സിവിലിയന്മാർ ബോംബ് ഷെൽട്ടറുകളിൽ (ബോംബ് പ്രതിരോധ അറകൾ) കഴിയണമെന്നാണ് നിര്‍ദേശം.
അതേസമയം യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.