
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു
|ഇസ്രായേൽ വ്യോമാക്രമണത്തിൽ എയ്താർ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടെന്ന് ഇറാൻ വാർത്താ ഏജൻസി മെഹർ സ്ഥിരീകരിച്ചു
ടെഹ്‌റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞൻ എയ്താർ തബതബായി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. കഴിഞ്ഞയാഴ്ച ഇറാനിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്താർ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസി മെഹർ സ്ഥിരീകരിച്ചു.
ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താർ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തിൽ അദ്ദേഹം ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്.
അതേസമയം, മറ്റൊരു ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കമാൻഡറെ കൂടെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ രാത്രിയിൽ നടത്തിയ ആക്രമണത്തിൽ ഗാർഡിന്റെ രണ്ടാമത്തെ കമാൻഡറായ ബെൻഹാം ഷരിയാരിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കമാൻഡർമാരുടെ കൊലപാതകത്തെക്കുറിച്ച് ഐആർജിസിയിൽ നിന്ന് സ്ഥിരീകരണമൊന്നുമില്ല.