< Back
World
ഇറാനിൽ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കേണ്ട: ട്രംപിന് മറുപടിയുമായി ഇറാൻ
World

'ഇറാനിൽ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കേണ്ട': ട്രംപിന് മറുപടിയുമായി ഇറാൻ

റിഷാദ് അലി
|
22 March 2026 11:47 AM IST

ആക്രമണം ആരംഭിച്ചവർ അത് അവസാനിപ്പിക്കാതെ ചര്‍ച്ചയുണ്ടാകില്ലെന്നും ഇറാന്‍

തെഹ്റാന്‍: തങ്ങളുടെ രാജ്യം നിരന്തരം വ്യോമാക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഇറാനിൽ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഖാഇ വ്യക്തമാക്കി. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ആക്രമണം ആരംഭിച്ചവർ അത് അവസാനിപ്പിക്കാതെ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ സ്വയം പ്രതിരോധമാണ് ഇറാൻ നടത്തുന്നതെന്നും ബഖാഇ കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ ഇറാൻ ഏർപ്പെടുത്തിയ തടസ്സം 48 മണിക്കൂറിനുള്ളിൽ നീക്കിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.

അതേസമയം ഇസ്രായേലിന് നേരെ പുതിയ മിസൈൽ ആക്രമണവുമായി വീണ്ടും ഇറാന്‍ രംഗത്ത് എത്തി. ആദ്യഘട്ട മിസൈൽ വർഷത്തിൽ മധ്യ ഇസ്രായേലിലെ ഹോളോൺ നഗരത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. മിസൈൽ പതിച്ചയിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഹോം ഫ്രണ്ട് കമാൻഡ് സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.

ഇറാൻ്റെ ഭാഗത്തുനിന്നും മിസൈലുകളുടെ അടുത്ത തരംഗം കൂടി ഉണ്ടായതായും അവ ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ സജീവമാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related Tags :
Similar Posts