
'ചർച്ചയാവാം, ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ല': ഇറാൻ വിദേശകാര്യ മന്ത്രി
|അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അവയൊരിക്കലും നേരിട്ടുള്ള ചർച്ചകളായിരിക്കില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി
തെഹ്റാന്‍: യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. സ്‌റ്റെൽത്ത് ബോംബർ ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴാണ് പദ്ധതിയില്‍ പിന്നോക്കമില്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നത്.
'നാശനഷ്ടങ്ങൾ ഗുരുതരമാണ്. ആണവ സമ്പുഷ്ടീകരണ പദ്ധതി ഇപ്പോള്‍ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, ഞങ്ങളുടെ ദേശീയ അഭിമാനത്തിന്റെ പ്രശ്‌നമായതിനാൽ ആണവ സമ്പുഷ്ടീകരണം തുടരുകതന്നെ ചെയ്യും.' അരഗ്ചി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഇറാൻ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അവയൊരിക്കലും നേരിട്ടുള്ള ചർച്ചകളായിരിക്കില്ലെന്നും അരഗ്ചി വ്യക്തമാക്കി.
''ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ ഒരു പരിഹാരമാണ് അവർ(യുഎസ്) ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങള്‍ തയ്യാറാണ്''- അദ്ദേഹം പറഞ്ഞു. 'ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും അത് സമാധാനപരമായി തുടരുമെന്നും ഇറാൻ ഒരിക്കലും ആണവായുധങ്ങൾക്കായി പോകില്ലെന്നും തെളിയിക്കാൻ ആവശ്യമായ ഏത് നടപടികൾക്കും ഞങ്ങൾ തയ്യാറാണ്. പകരമായി, അവർ ഉപരോധം നീക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അതേസമയം, തുർക്കിയിൽ വെച്ച് ഇറാൻ, ഫ്രാൻസ്, ജർമ്മനി, യുകെ പ്രതിനിധികളുമായി 25-ന് ചർച്ച നടത്താൻ ഇറാൻ തയ്യാറെടുക്കുന്നതായ റിപ്പോര്‍ട്ടുകളുണ്ട്. ചർച്ച ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.