< Back
World
ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍  ഇസ്രായേലും യുഎസും ഒരു വർഷം മുന്നേ പരിശീലനം പൂർത്തിയാക്കി; തിരിച്ചടിക്ക് ശ്രമിക്കരുതെന്നും തെഹ്റാനെ അറിയിച്ചു
World

ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രായേലും യുഎസും ഒരു വർഷം മുന്നേ പരിശീലനം പൂർത്തിയാക്കി; തിരിച്ചടിക്ക് ശ്രമിക്കരുതെന്നും തെഹ്റാനെ അറിയിച്ചു

Web Desk
|
22 Jun 2025 8:50 AM IST

ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടിവന്നത് ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളിലാണെന്നും വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രായേലും യുഎസും ഒരു വർഷം മുന്നേ പരിശീലനം പൂർത്തിയാക്കിയാക്കിയെന്ന് യുഎസ് മാധ്യമങ്ങൾ. കൃത്യമായ ഏകോപനത്തോടെയാണ് ആക്രമണം നടത്തിയത്. ആക്രമണം ആണവ കേന്ദ്രങ്ങളിൽ മാത്രമാണെന്നും തിരിച്ചടിക്ക് ശ്രമിക്കരുതെന്നും തെഹ്റാനെ അറിയിച്ചെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചു.

ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടിവന്നത് ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളിലാണെന്നും ഫോർദോയേക്കാൾ സങ്കീർണമായിരുന്നു ഇവിടുത്തെ ആക്രമണമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ കൂടുതൽ കനത്ത തിരിച്ചടിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ തിരിച്ചടിച്ചാല്‍ കഴിഞ്ഞദിവസം രാത്രി നടന്നതുപോലെ ആവില്ലെന്നും ട്രംപ് അറിയിച്ചു. ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ടെന്നും ഉടൻ സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ട്രംപ് അറിയിച്ചു.

അതേസമയം, ഇറാനില്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ന്യൂയോർക്കിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇറാനിലെ സംഘർഷ സാഹചര്യം ട്രാക്ക് ചെയ്യുന്നുണ്ടെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു. ന്യൂയോർക്കിലെ എട്ട് ദശലക്ഷത്തിലധികം നിവാസികൾക്ക് സുരക്ഷയൊരുക്കുമെന്നും സിറ്റിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കുമെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു. . ന്യൂയോർക്കിലെ മതപരവും സാംസ്കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് പൊലീസിനെ വിന്യസിക്കുന്നതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഫോർദോ, നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് ട്രംപ് അറിയിച്ചു. ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും ട്രംപ് പറഞ്ഞു.


Similar Posts