
ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; മിസൈൽ പതിച്ചത് ഖാംനഈയുടെ ഓഫീസിന് സമീപം
|യുഎസിന്റെ പൂർണ പിന്തുണയോടെയാണ് ആക്രമണമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്
തെഹ്‌റാൻ: തെഹ്‌റാനിലെ ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ. തെഹ്‌റാനിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിലെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഖാംനഈ രഹസ്യകേന്ദ്രത്തിലേക്ക് മാറിയതായാണ് വിവരം.
ഇസ്രായേലും യുഎസും സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം യുഎസിന്റെ എഫ്22 യുദ്ധവിമാനങ്ങൾ ഇസ്രായേലിന്റെ എയർ ബേസിൽ എത്തിയിരുന്നു. രണ്ടിടങ്ങളിൽ സ്‌ഫോടനം നടന്നതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇറാനുമായുള്ള ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനെതിരായ രണ്ടാംഘട്ട ആക്രമണം തുടങ്ങിയതായി ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ പൂർണ പിന്തുണയോടെയാണ് ആക്രമണമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.