World
ഗസ്സയ്ക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ
World

ഗസ്സയ്ക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ

Web Desk
|
19 Oct 2025 11:11 PM IST

ഞായറാഴ്ച 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്

ഗസ്സ സിറ്റി: ഗസ്സയ്ക്ക് നേരെ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഞായറാഴ്ച 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായി. ആക്രമണത്തെ തുടർന്ന് സഹായ വിതരണം നിർത്തിയിരിക്കുകയാണ്. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 51 ആയി.

ഗസ്സയിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചു. ഗുരുതര സാഹചര്യമെന്ന് യുഎൻ നിരീക്ഷിച്ചു. ഗസ്സയിലെ റഫയിൽ ഹമാസ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന പറഞ്ഞു. ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.

വടക്കൻ ഗസ്സയിലും റഫ അതിർത്തിയിലും ഉൾപ്പടെ വിവിധ മേഖലകളിലാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. തെക്കൻ ഗസ്സയിലെ റഫയിൽ വ്യോമാക്രമണം നടത്തിയെന്ന വാർത്ത ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേൽ പിന്തുണയുള്ള കൂലിപ്പടയായ യാസർ അബു ഷബാബിന്റെ കീഴിലുള്ള സായുധ സംഘത്തിനെതിരെ ഹമാസ് നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് റഫയിൽ ഇവരുടെ സംരക്ഷണത്തിനായി ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്ന് ഖുദ്‌സ് നെറ്റ്‌വർക്ക്‌ റിപ്പോർട്ട് ചെയ്തു.

അതേസമയം, തങ്ങളുടെ സൈനിക ടാങ്കുകൾക്ക് നേരെ ടാങ്ക് വേധ മിസൈലുകളും തോക്കും ഉപയോഗിച്ച് നടന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ വ്യോമാക്രമം നടത്തിയെന്നാണ് ഐഡിഎഫ് ഭാഷ്യം.

കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ ​ഗസ്സയിൽ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേൽ കൂട്ടക്കൊല ചെയ്തിരുന്നു. രണ്ട് വർഷം നീണ്ട തുടർച്ചയായ ആക്രമണത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിലൂന്നി നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഒക്ടോബർ പത്തിനാണ് വെ‌ടിനിർത്തൽ‍ കരാർ പ്രാബല്യത്തിൽ വന്നത്. എന്നാൽ എട്ടു ദിവസങ്ങള്‍ക്കിടെ 47 തവണയാണ്​ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചത്​.

Related Tags :
Similar Posts